സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിട്ട് സമരത്തിനിറങ്ങാനുള്ള തീരുമാനം മാനേജുമെന്റുകള്‍ തല്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. സ്വാശ്രയ മാനേജ്മെന്റുകളെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത് പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ദുരൂഹ സാഹചര്യത്തിലെ മരണമാണ്.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതര്‍ അപമാനിച്ചതിെത്തുടര്ന്ന് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളും വിദ്യാര്‍ത്ഥികളും പറയുന്നത്. ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥി സംഘടനകള്‍ പലയിടങ്ങളിലെയും സ്വാശ്രയ മാനേജ്മെന്റ് ആസ്ഥാനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. ശോഭനമായ ഭാവി സ്വപ്നം കണ്ട് ബിരുദമെടുക്കാന്‍ ചേരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വാശ്രയ കോളജുകള്‍ നരകമായി മാറുകയാണ്.
ജിഷ്ണു മരണമടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ മേല്‍നോട്ടസമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ഇവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാലംഗ എത്തിക്സ് കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി. പരാതികള്‍ പരിഹരിക്കാന്‍ സര്‍വകലാശാലക ഓംബുഡ്സ്മാനെ നിയമിക്കും. ഓംബുഡ്സ്മാന് വിദ്യാര്‍ത്ഥികള്‍ക്കും പരാതി നല്‍കാം. ജിഷ്ണുവിന്റെ പീഡനം ഒറ്റപ്പെട്ട സംഭവമല്ല. നാമക്കല്‍ എഞ്ചിനീയറിങ് കോളജിലും ഒരു വിദ്യാര്‍ത്ഥിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടിവന്നത്. ഈ കോളജില്‍ ക്ലാസ് മുറികള്‍ക്ക് പുറമെ ഇടിമുറിയും ഉണ്ടത്രെ. ഈ മുറിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തില്‍ 158 സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളാണുള്ളത്. ഇവര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് കോളജുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. സ്വത്തിന് സംരക്ഷണം ആവശ്യപ്പെട്ടാണ് കേരള സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്റ് അസോസിയേഷന് കോളജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ജിഷ്ണു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പറയുന്നതില്‍ വസ്തുതയുണ്ട്.
കേരളത്തിലെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഉല്‍പ്പതിഷ്ണുക്കളാണ്. മക്കളെ ഡോക്ടറോ എഞ്ചിനീയറോ ആക്കുക എന്നത് അവരുടെ സ്വപ്നമാണ്. ജിഷ്ണുവിന്റേതെന്ന് പറയപ്പെടുന്ന ആത്മഹത്യാ കുറിപ്പിലും എഴുതിയിരിക്കുന്നത് ‘എന്റെ സ്വപ്നങ്ങള്‍ നഷ്ടമായി’ എന്നാണല്ലോ. ഇങ്ങനെ സ്വപ്നം കാണുന്നവര്‍ അറിയുന്നുണ്ടോ ഇത്തരം കോളജുകളില്‍ ഇടിമുറികളും ഉണ്ടെന്ന്? ജിഷ്ണുവിന്റെ മുഖത്തും ദേഹത്തും ഷൂസിട്ട് ചവിട്ടിയ പാടുകള്‍ കാണാനുണ്ട്. ജിഷ്ണുവിന്റെതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന അഭിപ്രായമാണ് ബന്ധുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്ളത്.
ജിഷ്ണു തൂങ്ങിമരിക്കുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്ന് എല്ലാവരും തറപ്പിച്ച് പറയുന്നു. ശാരീരികമായും മാനസികമായുമേറ്റ പീഡനമാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്. വിദ്യാഭ്യാസമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരിക്കുകയുമാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങിയതുതന്നെ രക്ഷകര്‍ത്താക്കള്‍ സ്വന്തം മക്കളുടെ പ്രവേശനത്തിന് ലക്ഷങ്ങളുടെ കോഴ നല്‍കുമെന്ന ഉറപ്പിന്മേലാണ്. സ്വാശ്രയ മാനേജ്മെന്റുകളുടെ കീഴിലുള്ള 120 എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്മാറിയത് പ്രശ്നം കൂടുതല്‍ വഷളാകാതാരിക്കാന് സഹായിക്കും. സമ്പന്നരുടെ പോക്കറ്റുകളില്‍ കണ്ണുവച്ച സ്വാശ്രയ കോളജുകളെ അഴിഞ്ഞാടാന്‍ വിട്ടതില്‍ കേരളം ഭരിച്ച ഇടത്-വലത് മുന്നണികള്‍ ഒരുപോലെ കുറ്റക്കാരാണ്. ഓരോ അധ്യയന വര്‍ഷവും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ തന്ത്രപരമായി മാനേജുമെന്റുകളുടെ പക്ഷത്ത് നില്‍ക്കുകയാണ് ഈ സര്‍ക്കാരുകള്‍ ചെയ്തത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം തകര്‍ത്ത് സ്വാശ്രയ മാനേജുമെന്റുകള്‍ എന്ന ഭസ്മാസുരന് വരം കൊടുക്കുകയായിരുന്നു ഇരുമുന്നണി സര്‍ക്കാരുകളും. ഇതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ റാഗിങ്ങും മര്‍ദ്ദനവും ആത്മഹത്യകളുമൊക്കെയായി വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ രംഗം ഇനിയും വഷളാകാന്‍ അനുവദിക്കാതെ സത്വരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മേല്‍നോട്ടസമിതിയെ വയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. പക്ഷെ നടപടികള്‍ മേല്‍നോട്ടത്തില്‍ ഒതുങ്ങരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: