ആലപ്പുഴ: അടുത്ത അഞ്ചു വര്‍ഷത്തിനകം ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ കോളജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 180 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
സ്വകാര്യ ആശുപത്രികള്‍ക്കു നേട്ടമുണ്ടാക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ ഒഴിവുകള്‍ നികത്താതിരിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിക്കാനോ സര്‍ക്കാര്‍ തയാറാകില്ല. 162 ഏക്കറില്‍ ദേശീയപാതയോടു ചേര്‍ന്നുള്ള ഇവിടെ 32 വകുപ്പുകളും 36 ഓപ്പറേഷന് തീയറ്ററുകളുമുണ്ട്. പുതിയ അളവുകോല്‍ കൊണ്ടാവണം പുതിയ കാലത്തെ മെഡിക്കല്‍ കോളജുകളെ അളക്കാനെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നിലവിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയെ ഇ-ഹെല്‍ത്ത് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ വികസനകാര്യത്തില്‍ നാളിതുവരെ ചെയ്ത കാര്യങ്ങള്‍ മെഡിക്കല്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് ഐ.സി. യൂണിറ്റ് ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: