കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നീം കുത്തിവയ്പിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തള്ളി. അലര്‍ജി മൂലമാണ് വിദ്യാര്‍ഥിനി മരിച്ചതെന്ന് കാണിച്ച് ഡിഎംഒ നല്കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കമ്മീഷന് ആവശ്യപ്പെട്ടു. ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പിതാവ് കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ. അബൂട്ടിയാണ് പരാതി നല്‍കിയത്. ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള ശ്രമം അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഫയലില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും വരുത്തിയതാണ് കമ്മീഷനെ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കമ്മീഷന് അസംതൃപ്തി പ്രകടിപ്പിച്ചു.
മെഡിക്കല്‍ ഓഫീസര്‍മാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായി അഞ്ചംഗ അപെക്സ് കമ്മിറ്റിയെ തീരുമാനിച്ചെങ്കിലും ഒരു പ്രാവശ്യം മാത്രം യോഗം കൂടി തുടരന്വേഷണം മരുവിപ്പിച്ചിരിക്കുകയാണെന്ന് പിതാവ് പരാതിയില്‍ പറയുന്നു.
2016 ജൂലൈ 18നാണ് ചികിത്സയ്ക്കിടെ കണ്ണൂര്‍ സ്വദേശിനി കൂടിയായ ഷംന മരണമടഞ്ഞത്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷണം അവസാനിപ്പിക്കരുതെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഉത്തരവാദികളായ ഡോക്ടര്‍മാരെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. എറണാകുളം എസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് വിടാനാണ് ആലോചിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: