കാലടി: തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ 4 മണിക്ക് നട തുറന്നതു മുതല്‍ ഭക്തരുടെ നീണ്ടനിരയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പഭക്തര്‍ അടക്കം നിരവധി പേര് ദര്‍ശനം നടത്തി. അന്നദാന കൗണ്ടറിലും പറ നിറക്കാനുമായി എത്തിയവരുടെ എണ്ണവും കൂടുതലായിരുന്നു. രാവിലെ 4 മണി മുതല്‍ ഒന്നര വരെ വൈകിട്ട് 4 മണി മുതല്‍ എട്ടര വരെയുമാണ് ദര്‍ശനസമയം.
ഒരേ ശ്രീകോവിലില്‍ പാര്‍വ്വതീദേവിയുടെ എതിര് ദിശയില്‍ പ്രതിഷ്ഠയുള്ള മഹാദേവനു നിത്യപൂജയുണ്ട്.ഗണപതി, സതീദേവി, ഭഗവതി, ശാസ്താവ്, യക്ഷി, മഹാവിഷ്ണു, നാഗങ്ങള്‍ എന്നിവയാണ് മറ്റു പ്രതിഷ്ഠകള്‍. ആലുവ റെയില്‍വെ സ്റ്റേഷനില്‍ വിവിധ ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 22ന് നടതുറപ്പ് ഉല്‍സവം സമാപിക്കും.
തിരുവൈരാണിക്കുളം ദേവീക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്മഭൂമിയുടെ ബുക്ക് സ്റ്റാളില്‍ ‘1921 പാഠവും പൊരുളും’ എന്ന പുസ്തകത്തിന്റെ ബുക്കിംഗും സ്വീകരിക്കും. സ്റ്റാളില്‍ ജന്മഭൂമിയുടെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: