നെടുമ്പാശ്ശേരി: നോട്ടു രഹിത സമ്പദ് വ്യവസ്ഥ രാജ്യത്ത് ബാങ്കുപലിശ കുറയാനിടയാക്കിയെന്നും അതിസാധാരണക്കാര്ക്കാണ് ഇതിന്റെ നേട്ടമെന്നും കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഡിജി ധന് ബോധവല്‍ക്കരണ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നികുതി വരുമാനം കൂടി, ബാങ്കുകള്‍ പലിശ കുറച്ചു, കേന്ദ്ര സര്‍ക്കാര്‍ പുതിയ ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവരുന്നു. ഇതിന്റെ നേട്ടം ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മറ്റുമാണ്.
ഈ സംവിധാനം അഴിമതിയും കള്ളപ്പണവും ഭീകരതയും തടയും. മൊബൈല്‍ ഫോണും ഡിജിറ്റല്‍ കാര്‍ഡുകളും ഒന്നുമില്ലാതെ ആധാര്‍ നമ്പറും വിരലടയാളവും മാത്രം കൊണ്ട് ആര്‍ക്കം സാമ്പത്തിക ഇടപാടു നടത്താവുന്ന സ്ഥിതി വരും. ഭരണഘടനാ ശില്‍പ്പി ഡോ. ഭീം റാവു അംബേദ്കര്‍ സ്വപ്നം കണ്ട, എല്ലാവര്ക്കും തുല്യ അവസരം സാമ്പത്തിക രംഗത്ത് നടപ്പാകുകയാണ്. ബാങ്കിങ് മേഖലയില്‍ നിന്ന് പല കാരണങ്ങളാല്‍ ഒഴിഞ്ഞു നിന്നവരെ ഉള്‍പ്പെടുത്താനായി, മന്ത്രി പറഞ്ഞു.
സദ്ഭരണ ദിനമായ ഡിസംബര്‍ 25 ന് തുടങ്ങിയ പദ്ധതിയുടെ പ്രചാരണം ഡോ. അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14 വരെ നടക്കും.
രാജ്യമെമ്പാടും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടു നടത്തിയവര്‍ക്കും ഇടപാടു നടത്തിയ കച്ചവടക്കാര്‍ക്കുമുള്ള ഭാഗ്യ നറുക്കെടുപ്പ് മന്ത്രി നടത്തി. എല്ലാ ആഴ്ചയിലും കച്ചവടക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഭാഗ്യ നറുക്കെടുപ്പു നടത്തും. ഒരു ലക്ഷം രൂപവരെ സമ്മാനം ലഭിക്കും. ഏപ്രില്‍ 14ന് നടക്കുന്ന മെഗാ ഭാഗ്യക്കുറിയില്‍ ഒരു കോടി രൂപവരെയുള്ള സമ്മാനങ്ങളുണ്ടാകും. ഇതുവരെ മൂന്നുലക്ഷം പേര്‍ക്ക് സമ്മാനം ലഭിച്ചു. 30 ലക്ഷം പേര്‍ക്ക് സമ്മാനം ലഭ്യമാക്കും, മന്ത്രി പറഞ്ഞു.
സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതം പറഞ്ഞു. ഹോക്കി ദേശീയ നായകന് പി. ആര്. ശ്രീജേഷ് ആശംസയര്‍പ്പിച്ചു. ജില്ലയിലെ നെടുമ്പാശ്ശേരി, അശമന്നൂര്‍, കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ഡിജിധന്‍ പഞ്ചായത്താകുന്ന പ്രഖ്യാപനം ശ്രീജേഷ് നടത്തി. നിതി ആയോഗിലെ രജിത് പിള്ള, കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: