പീരുമേട്: ഇടുക്കിഅഴുത റേഞ്ച് വനത്തിന്റെ ഭാഗമാണ് വണ്ടിപ്പെരിയാര്‍ സത്രവും പുല്ലുമേടും. മകരവിളക്ക് ദര്‍ശനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തിത്തുടങ്ങിയതോടെയാണ് പുല്ലുമേട് പ്രശസ്തി ആര്‍ജ്ജിച്ചത്. ആദ്യകാലങ്ങളില്‍ ഫോറസ്റ്റ് ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബംഗ്ലാവ് കാട്ടാന തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പെത്തി പതിനായിരങ്ങളാണ് ഇവിടുത്തെ മലകളില്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് മകര വിളക്ക് കാണാന്‍ കാത്ത് നില്‍ക്കുന്നത്.
രാജഭരണ കാലത്താണ് വണ്ടിപ്പെരിയാര്‍ സത്രം വഴി പുല്ലുമേട്ടിലെത്തി ശബരിമലയ്ക്ക് കാല്‍നടയായി പോയിരുന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് സത്രംവരെ എത്തി അവിടെ വിശ്രമിക്കാന്‍ രാജഭരണകാലത്ത് 21 ഏക്കറിലധികം സ്ഥലം ഉണ്ടായിരുന്നു. അനുബന്ധമായി ക്ഷേത്രവും ചുറ്റമ്പലവും രാജാക്കന്മാര്ക്ക് വിശ്രമിക്കാന്‍ സത്രവും നിര്‍മ്മിച്ചിരുന്നു.
ദുര്‍ഘടം പിടിച്ച പാതയാണ്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. പുല്ലുമേട്ടില്‍ നിന്ന് പൂങ്കാവനത്തിലൂടെ 7 കിലോമീറ്റര്‍ നടന്നായിരുന്നു സന്നിധാനത്തെത്തിയിരുന്നത്. വള്ളക്കടവ് വഴി നാലാംമൈലില്‍ എത്തി അവിടെ നിന്ന് വേണം ഇവിടെ എത്താന്‍. ഒരു ജീപ്പ് മാത്രം കടന്ന് പോകുന്ന വഴി.
യൂക്കാലി മരങ്ങള്‍ വെട്ടിക്കൊണ്ട് പോകാന്‍ ലോറി വരാന്‍ തുടങ്ങിയതിന് ശേഷമാണ് നാലാംമൈല്‍- ഉപ്പുപാറ റോഡായത്. പിന്നീടാണ് ഉപ്പുപാറ എന്ന പേര് ലഭിച്ചത്. കാല്നടയാത്രമാത്രം അനുവദിച്ചിരുന്ന ഈ വഴിയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രിപ്പ് ജീപ്പുകള്‍ പുല്ലുമേട്ടിലെത്തി തുടങ്ങിയത്.
ഇന്ന് പുല്ലുമേട് പ്രധാന ഇടത്താവളമാണ്. തീര്‍ഥാടന കാലത്ത് ചെറിയ ടൗണകും. കടകളും അയ്യപ്പസേവാ സംഘത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസും തുറക്കും. ഒപ്പം ടാക്സി ജീപ്പുകളും.
കുമളിയില്‍ നിന്നും 130 കിലോമീറ്റര്‍ ദൂരമുണ്ട് പമ്പയ്ക്ക്. എന്നാല്‍ കുമളിയില്‍ നിന്നും പുല്ലുമേട്ടില്‍ എത്താണ 40 കിലോമീറ്ററേയുള്ളു. ഇക്കാരണത്താല്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ തീര്ത്ഥാടകരിലേറേയും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.
ജീപ്പിനുള്ളിലും മുകളിലുമായുള്ള തീര്‍ത്ഥാടകരുടെ യാത്ര ഏറെ കൗതുകമാണ്. ഇങ്ങനെ യാത്ര ചെയ്തവരില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളുണ്ട്, രജനികാന്ത്, പ്രഭുദേവ, എം എന്‍ നമ്പ്യാര്‍, വിജയകുമാര്‍, ശ്രീകാന്ത്, സത്യനാരായണ, ശങ്കര്‍, ജെമിനി ഗണേഷ് .
1999-ല്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നു.
2002 ല്‍ 40 കിലോമീറ്ററിന് 18 രൂപയായിരുന്നു ബസ് ചാര്‍ജ്ജ്. ടാക്സിക്കാര്‍ക്കും വ്യാപാരികള്‍ക്കും ചാകരയായിരുന്നു സീസണ്. ദുരന്തത്തിന് ശേഷം വഴി അടച്ചത് ഇവര്‍ക്ക് വലിയ ആഘാതമായി. ഇപ്പോള്‍ വണ്ടിപ്പെരിയാര്‍ സത്രം വഴിയാണ് തീര്‍ത്ഥാടകര്‍ പുല്ലുമേട്ടിലെത്തുന്നത്. പുല്ലുമേട്ടിലെ വാച്ച് ടവറില്‍ നിന്ന് നോക്കിയാല്‍ വളരെ വ്യക്തമായി തന്നെ സന്നിധാനം രാത്രിയും പകലും കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: