ശബരിമല: മകരവിളക്കിന് ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കെ മകരജേ്യാതി ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ പൂങ്കാവനങ്ങളില്‍ പര്‍ണ്ണശാലകള്‍ കെട്ടി. പതിനാലിനാണ് മകരജ്യോതി ദര്‍ശനം. സന്ധ്യയോടെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരവിളക്കും ആകാശത്തുദിക്കുന്ന മകരനക്ഷത്രവും കാണാന്‍ ആയിരങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും പര്‍ണ്ണശാലകള്‍ കെട്ടി താവളമടിച്ചിട്ടുള്ളത്.
പാണ്ടിത്താവളവും പുറംവനങ്ങളും ഇപ്പോള്‍തന്നെ പര്ണ്ണശാലകള്കൊണ്ട് നിറഞ്ഞു. ഇന്ന് ഇത് ഉള്‍വനങ്ങളിലേക്കും വ്യാപിക്കും. ഇപ്പോള്‍ എത്തിയിട്ടുള്ളതില്‍ ഏറെയും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍നിന്നുമുള്ള തീര്‍ത്ഥാടകരാണ്. പര്‍ണ്ണശാലകളില്‍ അടുപ്പുകൂട്ടി കയ്യില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകംചെയ്തുള്ള കാനനവാസം ഭക്തര്‍ക്ക് ഉല്ലാസമാകുന്നു. തടസ്സമില്ലാതെ ജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന പാണ്ടിത്താവളത്തെ വിവിധ പ്രദേശകളിലാണ് കൂടുതല്‍ പര്‍ണ്ണശാലകള്‍ ഉയര്‍ന്നിട്ടുള്ളത്.
ടാര്‍പ്പോളിന്റെ നാലു മൂലകള്‍ ഭൂമിയില്‍ ഉറപ്പിച്ച് നടുഭാഗം കാട്ടുകമ്പുകളും കയറും ഉപയോഗിച്ച് ഉയര്‍ത്തിവച്ചാണ് ഭൂരിഭാഗവും പര്‍ണ്ണശാലകളും .
ഓല, ചാക്ക്, തുണി, മരക്കമ്പുകള്‍, പായ, ഹാര്‍ഡ്ബോര്‍ഡ് എന്നിവയും പര്‍ണ്ണശാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.
കടുത്തവേനലില്‍നിന്ന് രക്ഷ നേടുന്നതിനായി കാട്ടുമരങ്ങളുടെ ഇലയോടുകൂടിയ ശിഖരങ്ങള്‍ മുറിച്ച് മേള്‍ഭാഗം മൂടാറുമുണ്ട്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നുളള അയ്യപ്പഭക്തരും താവളമടിച്ചിട്ടുണ്ട്. പര്‍ണ്ണശാലകള്‍ ഉളള ഇടങ്ങളില്‍ വെളിച്ചവും കെഎസ്ഇബി എത്തിച്ചിട്ടുണ്ട്. മകരവിളക്ക് ദര്‍ശിച്ച ശേഷമെ ഇവര്‍ പര്‍ണ്ണശാലകള്‍ പൊളിച്ച് മലയിറങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: