തിരുവനന്തന്തപുരം: ബൈക്ക് മറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്കില്‍ വീണതിന് യുവാവിന് നേമം പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് വായില്‍ തുണിതിരുകി ബൂട്ടിട്ട് നടുവിലും വയറ്റിലും ചവിട്ടി. നേമം ഇടക്കോട് മണലുവിള മേലേപുത്തന്‍വീട് ലതികഭവനില്‍ പ്രേംകുമാറി(ശ്രീജിത്-31)നെയാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെതുടര്‍ന്ന് ശ്വാസതടസവും മൂത്രതടസ്സവും അനുഭവപ്പെട്ട പ്രേംകുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം 5.30മണിയോടെ പ്രാവച്ചമ്പലം ജംഗ്ഷനിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബൈക്കില്‍ അമ്മ ലതികയുമൊത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയയതായിരുന്നു ശ്രീജിത്ത്. അമ്മയെ മാര്‍ക്കറ്റിനു മുന്നില്‍ ഇറക്കിയശേഷം സമീപത്തെ സീഡികടയിലേക്ക് കയറുവാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കുന്നതിനിടെ സമീപത്തിരുന്ന ബൈക്കിലേക്ക് വീഴുകയും മിറര്‍ പൊട്ടുകയും ചെയ്തു. ഇത് കണ്ടുവന്ന ബൈക്കിന്റെ ഉടമസ്ഥനും ഡിവൈഎഫ്ഐ നേതാവുമായ അനുരാജുമായി വാക്ക് തര്‍ക്കമുണ്ടായി. അതു രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇരുവരെയും മടക്കിവിട്ടു.
എന്നാല്‍ വൈകുന്നേരം 6.30മണിയോടെ വീട്ടിലെത്തിയ പോലീസ് സംഘം മാതാവിന്റെയും ഭാര്യ സുവിതയുടെയും കുഞ്ഞുങ്ങളുടെയും മുമ്പില്‍ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി. പിന്നാലെ സ്റ്റേഷനിലെത്തിയപ്പോള്‍ ശ്രീജിത്തിന്റെ നിലവിളിയാണ് കേട്ടതെന്ന് മാതാവും ഭാര്യയും പറയുന്നു. ഇരുവരും സ്റ്റേഷനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകര്‍ സമ്മതിച്ചില്ല. ഇതിനിടയില്‍ പുറത്തേക്ക് ഓടിവന്ന ശ്രീജിത്ത് ഇവര്‍ എന്നെ കൊല്ലും എന്ന് നിലവിളിച്ചപ്പോള്‍ രണ്ട് പോലീസുകാര്‍ വന്ന് വായില്‍ പൊത്തിപ്പിടിച്ചശേഷം മര്‍ദ്ദനം തുടര്‍ന്നു. മര്ദ്ദനത്തിനത്തിനുശേഷം കാണാനനുവദിച്ചപ്പോള് ശ്രീജിത്ത് ശ്വാസം കിട്ടാതെ നിലത്ത് കുത്തിയിരിക്കുകയായിരുന്നു. ഇതുകണ്ട് ഇരുവരും നിലവിളിച്ചതോടെ എസ്ഐയും സംഘവും ഭീഷണിയുമായി എത്തി. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ശ്രീജിത്തിന്റെ പാസ്പോര്‍ട്ട് റദ്ദ്ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.
ശ്വാസം കിട്ടാതെ വന്ന ശ്രീജിത്തിനെ ജീപ്പില്‍ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. മര്‍ദ്ദനവിവരം ഡോക്ടറോട് പറഞ്ഞാല്‍ പാസ്പോര്‍ട്ട് റദ്ദ്ചെയ്യുമെന്നും ഭാര്യയെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി റിമാന്ഡ്ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്പിച്ചു. തുടര്‍ന്ന് വിട്ടയച്ച ശ്രീജിതിന്റെ നില ഗുരുതരമായതിനെതുടര്‍ന്ന് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടുവിനും വയറിനും ഗുരുതരമായി ചതവുപറ്റിയതിനാല് മെഡിക്കല്‍ ഓഫീസര്‍ അഡ്മിറ്റാക്കാന്‍ നിര്‍ദ്ദേശിച്ചെന്നു കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. വിദേശത്ത് പെയിന്റിംഗ് തൊഴിലാളിയായ ശ്രീജിത്ത മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. എന്നാല്‍ ശ്രീജിത്ത് അനുരാജിനെ മര്‍ദ്ദിച്ചെന്നും കമ്പിയിട്ട കാല് ചവിട്ടിഒടിച്ചെന്നും അതിനാലാണ് സ്റ്റേഷനിലെത്തിച്ചതും കേസും മെഡിക്കലും എടുത്തതുമെന്നുമാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: