കണ്ണൂര്‍: ഹരിതകേരളം ജില്ലാ മിഷന്റെ ഭാഗമായി ജില്ലയില്‍ വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവ നടത്തുന്ന പൊതു പരിപാടികളില്‍ ഡിസ്പോസബിള്‍ – പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ഉത്തരവായി.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഡിസ്പോസിബിള്‍ ഫ്രീ ആക്കുക, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവ നടത്തുന്ന പരിപാടികളിലും യോഗങ്ങളിലും പ്ലാസ്റ്റിക് നിര്‍മ്മിതമായ ഗ്ലാസ്, പ്ലേറ്റ്, ബൊക്കെ, പരസ്യബോര്‍ഡ്, സഞ്ചി തുടങ്ങിയവ ഒഴിവാക്കുക, തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ വരുന്ന ഹോട്ടല്‍, ഓഡിറ്റോറിയം, ആരാധാനാലയം, മാര്‍ക്കറ്റ്, ക്ലബ്ബ് എന്നിവയ്ക്ക് പ്ലാസ്റ്റിക് നിര്‍മ്മിത ഗ്ലാസ്, പ്ലേറ്റ്, ബൊക്കെ, പരസ്യ ബോര്‍ഡ്, സഞ്ചികള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുക, ഗാര്‍ഹിക പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ സ്കൂള്‍ കുട്ടികള്‍ വഴിയും, കുടുംബശ്രീ വഴിയും ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തില്‍ എത്തിക്കുക, ഗാര്‍ഹിക പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും വാര്‍ഡ് തല പ്രതിനിധികള്‍ നേതൃത്വം നല്‍കുക, വിവാഹം പോലുള്ള ചടങ്ങുകള്‍ പ്ലാസ്റ്റിക്-ഡിസ്പോസിബിള്‍ വിമുക്തമാക്കുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഇടപെട്ട് മുന്നൊരുക്കം നടത്തുക, ഇളനീര്, ജ്യൂസ് തുടങ്ങിയ പാനീയ വിതരണത്തിന് സ്ട്രോ ഒഴിവാക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊളളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: