പയ്യന്നൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ദേവിയുടെ നിരുമുടി നിവര്‍ന്നു. അഗ്നിയില്‍ സ്ഫുടം ചെയ്ത സൂര്യതേജസായി തമ്പുരാട്ടിയമ്മ ജനലക്ഷങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ജനലക്ഷങ്ങളുടെ മാസങ്ങളോളമുള്ള കാത്തിരിപ്പിനു വിരാമമായി മുച്ചിലോട്ടിന്റെ കന്നിരാശിയില്‍ കൈലാസമായി സങ്കല്പിച്ച പീഠത്തിനടുത്ത്, താളമേള ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കരിവെള്ളൂര്‍ മണക്കാടന് ഗുരുക്കള്‍ രൂപകല്പന ചെയ്ത ഉടയാടകളും പൊയ്ക്കണ്ണും ധരിച്ച് തിരുമുടിക്ക് ചെക്കിപ്പൂമാലയും വര്‍ണ്ണാഭയില്‍ തീര്‍ത്ത് ഭക്തജനങ്ങളുടെ കണ്ണിന് കുളിര്‍മയേകി മധ്യാഹ്ന സൂര്യന്റെ ശോഭയിലാണ് മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട്. പിന്നീട് മുച്ചിലോട്ട് ആചാരസ്ഥാനികരും ഭക്തജനങ്ങളും തൊഴുത് പ്രാര്‍ത്ഥിക്കുന്നതോടെ പദചലനമാരംഭിച്ചു. പിന്നീട് ക്ഷേത്രം അന്തിത്തിരിയന് പരാപരവിദ്യയുടെ പ്രകാശം പരത്തുന്ന രണ്ട് ദീപക്കോലും ദേവിക്ക് നല്കി. സാക്ഷാല്‍ പരമശിവന് തന്റെ 1008 ദീപ്ത കോലില്‍ നിന്നുള്ളതില്‍ രണ്ടെണ്ണം തന്റെ പൊന്മകളെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ സമ്മാനിച്ചതാണെന്നാണ് വിശ്വാസം. പിന്നീട് താളമേളങ്ങളോടെ ഒമ്പതു തവണ ക്ഷേത്രം വലംവെച്ചു. ആചാരസ്ഥാനീകരെ വണങ്ങി അയ്യടി താളത്തില്‍ ക്ഷേത്രത്തിന്റെ മുന്നില്‍ നാലുഭാഗവും ദര്‍ശിച്ച് നൃത്തച്ചുവടോടെ മണിക്കിണറിനടുത്തേക്ക് നീങ്ങി മണിക്കിണര്‍ ദര്‍ശിച്ചു. മുച്ചിലോടന് പടനായരുടെ കിണറിലിറങ്ങി ദാഹംതീര്ത്തതിന്റെ ധന്യമായ ഓര്‍മ്മയുടെ സൂചകമാണിത്. പിന്നീട് പൊയ്ക്കണ്ണഴിച്ചു അന്നപൂര്‍ണ്ണേശ്വരി ഭാവത്തോടെ മണിമുറം കൈയ്യിലെടുത്ത് പുഷ്പം നിറച്ച് അന്നനടനം, കുയില്‍ നടനം, മയില്‍ നടനം മുതലായ ചുവടുകളോടെ ക്ഷേത്രമുറ്റത്ത് അടിച്ചുതളിച്ച് പൂവിട്ടു. തുടര്‍ന്ന് പീഠത്തിന്മേല് നൃത്തംവെച്ച് നീരാട്ടകുളിയും ജപവും കഴിഞ്ഞ് തിരുവായുധങ്ങളെടുത്ത് ദേവിയുടെ പേട്ടോല ചരിത്രം സ്തുതിച്ച് ഭക്തകര്‍ക്ക് മഞ്ഞള്‍ പ്രസാദം നല്കി അനുഗ്രഹം ചൊരിഞ്ഞു. രാത്രി നടന്ന ആറാടിക്കല്‍ ചടങ്ങോടെ ചരിത്രഗ്രാമമായ കരിവെള്ളൂരിന്റെ ആറുദിവസങ്ങളെ വര്ണദീപ്തമാക്കിയ കളിയാട്ടം കൊടിയിറങ്ങി. ഇന്നലെ ഞരമ്പില്‍ ഭഗനതി, പുലിയൂര് കാളി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, കുണ്ടോര്‍ ചാമുണ്ടി തുടങ്ങിയ തെയ്യക്കോലങ്ങളും അരങ്ങിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: