തലശ്ശേരി: ഇല്ലത്തു താഴെ ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചു. ഇല്ലത്തുതാഴെ പ്രശാന്തി നിവാസില്‍ എന്‍.നിഷാന്ത് (27)നെ യാണ് ഊരാങ്കോട് ഭാഗത്തുള്ള സിപിഎമ്മുകാര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മുകാരായ സാനു, ദില്‍ജിത്ത്, ഷാരോണ്‍, ജോഷിത്ത്, ഷൈജു, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഇല്ലത്ത് താഴ ബസാറിലും പരിസരത്തും ഹര്‍ത്താല്‍ ആചരിച്ചു. നേരത്തെ സിപിഎം സംഘം നിഷാന്തിന്റെ വീട്ടില്‍ റീത്ത് വെച്ചിരുന്നു.
നിഷാന്തിനെതിരായ അക്രമത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം തലശ്ശേരി താലൂക്ക് കാര്യകാരി ശക്തിയായി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും അക്രമമഴിച്ച് വിടാനുള്ള സിപിഎം നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ് നിഷാന്തിനെതിരായ അക്രമം. ഭരണത്തിന്റെ മറവില്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ക്രിമിനല്‍ സംഘത്തിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാര്യകാരി ആവശ്യപ്പെട്ടു.
നേതാക്കള്‍ക്ക് അടങ്ങാത്ത ഒരുപറ്റം ക്രിമിനലുകള്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും സൈ്വര്യവിഹാരം നടത്തുകയാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഒരുമാസം മുമ്പ് അക്രമണത്തിന് വിധേയനായ നിഷാന്തിന്റെ വീട്ടില്‍ റീത്ത് വെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ സംഭവം പ്രദേശത്തെ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്തവരാണ് ഇവരെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. പ്രദേശത്ത് നിരന്തരമായി അക്രമം അഴിച്ചുവിടുന്ന സാനു, ദില്‍ജിത്ത്, ഷാരോണ്‍, ജോഷിത്ത്, ഷൈജു, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടോളം പേര് ചേര്‍ന്നാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഭരണത്തിന്റെ തണലില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ നോക്കുകുത്തിയായി നില്ക്കുന്ന പോലീസിന്റെ നടപടി അപലപനീയമാണെന്നും പ്രദേശത്ത് സമാധാനം കെടുത്തുന്ന സിപിഎം ക്രിമിനല്‍ സംഘത്തെ നേതൃത്വം അടക്കി നിര്‍ത്തിയില്ലെങ്കില്‍ പ്രദേശത്തുണ്ടാകുന്ന കുഴപ്പങ്ങള്ക്കുത്തരവാദി സിപിഎമ്മും പോലീസും ആയിരിക്കുമെന്നും ബിജെപി മണ്ഡലം കമ്മറ്റി പ്രസ്തവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: