പേരാവൂര്‍: വന്യമൃഗങ്ങളുടെ അക്രമവും ശല്യവും മൂലം ഭീതിയിലായ മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് അധികൃതരോട് ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമത്തില്‍ കേളകം ചെട്ടിയാംപറമ്പ് ബിജു എന്ന കര്ഷകന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വന്യമൃഗങ്ങളുടെ അക്രമങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ ഫലപ്രധമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന്കിടക്കുന്ന മലയോര മേഖലകളില്‍ കാട്ടാന, കാട്ടുപന്നി, മറ്റ്വന്യ മൃഗങ്ങളുടെയും അക്രമത്തില്‍ കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് ഓരോ വര്‍ഷവും നശിക്കുന്നത്. കാട്ടാനയുടെ അക്രമത്തില്‍ തന്നെ ഒന്നിലധികം കര്‍ഷകരുടെ ജീവന് നഷ്ടപ്പെട്ടു. മലയോര മേഖലകളില്‍ കുടിയേറിപ്പാര്‍ത്ത് കാടുകള്‍ വെട്ടിത്തെളിച്ച് മണ്ണിനെ പൊന്നാക്കി മാറ്റിയ മലയോര കര്‍ഷകരെ വന്യമൃഗങ്ങളുടെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: