കണ്ണൂര്‍: സ്വാമി വിവേകാനന്ദന് ആധുനികലോകം കണ്ട മഹര്ഷിവര്യനാണെന്നും ജ്ഞാനഭണ്ഡാരമായിരുന്നുവെന്നും ചിന്മയമിഷന് കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന സര്‍വ്വമംഗള പുരസ്കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ഭാരത സംസ്കൃതിക്കുണ്ടായ അപചയത്തില്‍ നിന്നും രാഷ്ട്രത്തെ മുന്നോട്ട് നയിക്കാന്‍ രംഗത്തെത്തിയ വിവേകാനന്ദ സ്വാമികള്‍ അറിവിന്റെ നിറകുടമായിരുന്നു. അദ്ദേഹം ഉപനിഷത്തുക്കള്‍ക്കും വേദങ്ങള്‍ക്കും പുതിയ മാനം നല്കി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ട, സ്വത്വം നഷ്ടപ്പെട്ട സമൂഹത്തെ അദ്ദേഹം ഉത്തിഷ്ഠത, ജാഗ്രത എന്ന് ആഹ്വാനം ചെയ്തു. പാശ്ചാത്യ സംസ്കൃതിയുടെ വേലിയേറ്റത്തില്‍ അതാണ് എല്ലാം എന്നു കരുതി ഋഷീശ്വരന്മാര് സംഭാവന ചെയ്ത ഭാരത സംസ്കൃതിയെ മറന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് പുതിയൊരു പ്രചോദനം പകര്‍ന്നു നല്കിയ ഋഷീശ്വരനായിരുന്നു സ്വാമി വിവേകാനന്ദന് എന്നും അദ്ദേഹം പറഞ്ഞു. ഭഗവത് ഗീതയെ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി സാര്‍വ്വത്രികമാക്കി പ്രചുരപ്രചാരം നല്‍കുന്നതിന് സ്വാമി വിവേകാനന്ദന് മുന്‍കയ്യെടുത്തു. ഇന്ന് ആധുനിക മാേജ്മെന്റ് വിദഗ്ധന്മാര് പോലും ഉപനിഷത്തുകളും ഭഗവത് ഗീതയും ഉപയോഗിക്കുന്നുവെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കുന്നത് വിവേകാനന്ദ സ്വാമികളോടാണെന്നും അദ്ദേഹം പറഞ്ഞു. വിവേകാനന്ദ സ്വാമികള്‍ അവസാനിപ്പിച്ചിടത്തുനിന്നാണ് ചിന്മയാനന്ദസ്വാമികള് ആരംഭിച്ചതെന്നും ശാസ്ത്രം എത്ര പുരോഗതി പ്രാപിച്ചാലും ഭഗവത് ഗീതയും സ്വാമി വിവേകാനന്ദനും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും വിവേകാനന്ദനും ഭഗവത് ഗീതയും ഭാരതീയര്‍ക്കും ലോകത്തിനും എന്നും വഴികാട്ടിയായിരിക്കുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: