ഇരിട്ടി: നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. എടക്കാനം നരയന്‍പാറ റോഡാണ് പത്തു മീറ്ററിലധികം വെള്ളം കുത്തിയൊഴുകി തകര്‍ന്നത്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. അടുത്തമാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പദ്ധതിയാണ് ഇത്. കൂത്തുപറമ്പ് നഗരസഭ, പാട്യം, കോട്ടയംപൊയില്‍ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് കുടിവെള്ളം നല്‍കാനായി പഴശ്ശി പദ്ധതിയില്‍ നിന്നും എടക്കാനം മുത്തപ്പന് കരിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കൂറ്റന്‍ പൈപ്പാണ് പൊട്ടിയത്. റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടി കുത്തിയൊഴുകിയ വെള്ളത്തില്‍ ടാറിംഗ് അടക്കം മണ്ണ് ഒഴുകിപ്പോവുകയായിരുന്നു. ഇന്നലെ സംഭവം നടക്കുമ്പോള്‍ ആരും സമീപത്തു ഇല്ലാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി. പൈപ്പ് വന്‍ ശബ്ദത്തോടെ പൊട്ടി മണ്ണും ചെളിവെള്ളവും രണ്ടാള് പൊക്കത്തില്‍ ഉയര്‍ന്നു ഒഴുകി പരക്കുകയായിരുന്നു. പത്തു മിനുട്ട് കൊണ്ടുതന്നെ സമീപത്തെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായി. ഇരിട്ടി നഗരസഭാ ചെയര്മാന് എന്‍. അശോകന്, കൗണ്‍സിലര്‍മാരായ പി.ലത, സത്യന് കൊമ്മേരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജല അതോറിറ്റി അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം.എസ്.കല്‍പ്പന, അസി.എഞ്ചിനീയര്‍ കെ.അശോകന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: