കൊല്ലം: സിപിഎമ്മിന്റെയും സിപിഐയുടെയും തട്ടിപ്പുസമരങ്ങളില് മനംമടുത്ത് കശുവണ്ടിത്തൊഴിലാളികള്‍. തേവലക്കരയിലെ രാജു എന്ന തൊഴിലാളിയുടെ മരണത്തെ രക്തസാക്ഷിത്വമായി സിപിഎം കൊണ്ടാടുന്നതിനെ ചെറുക്കാന്‍ 101 മണിക്കൂര്‍ സത്യഗ്രഹവുമായാണ് സിപിഐ രംഗത്തിറങ്ങിയത്. ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകാനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും തട്ടിപ്പ് രാഷ്ട്രീയത്തെ തിരിച്ചറിയുന്ന തൊഴിലാളികള്‍ മറ്റൊരു മാര്‍ഗമുണ്ടെങ്കില്‍ അതിനൊപ്പം നില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.
കശുവണ്ടിവ്യവസായത്തില്‍ കൊല്ലത്തിന്റെ ചരിത്രപ്രാധാന്യം ഊന്നിപ്പറഞ്ഞ് ഊറ്റംകൊള്ളുന്ന സിപിഎമ്മും സിപിഐയും ഭരണത്തിലെത്തി ഏഴുമാസം പിന്നിട്ടിട്ടും സ്വകാര്യകശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. മുതലാളിമാരുമായി ചര്‍ച്ച ചെയ്ത ശേഷം എങ്ങനെയായാലും വേണ്ടില്ല ഫാക്ടറി തുറന്നുകൊള്ളണമെന്ന മാടമ്പിസമീപനമാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചവറ തേവലക്കര പുത്തന്‍സങ്കേതത്തില്‍ അലഫ് കാഷ്യുഫാക്ടറി പടിക്കല്‍ നിരാഹാരസമരം നടത്തിവന്ന രാജുവാണ് കഴിഞ്ഞ മാസം മരിച്ചത്. സിപിഎം പ്രവര്‍ത്തകനായ രാജുവിന്റെ മരണം പാര്‍ട്ടി, കശുവണ്ടിരംഗത്തേറ്റ പരാജയം മറച്ചുവയ്ക്കാനായി ശരിക്കും വിനിയോഗിച്ചു. ഉടമകള്‍ തീര്‍ത്തും ഉപേക്ഷിച്ച നിലയിലുള്ള, പൂട്ടിപ്പോയ സ്വകാര്യകശുവണ്ടി ഫാക്ടറികളുടെ പടിക്കല്‍ പാവപ്പെട്ട തൊഴിലാളികളെ ഇപ്പോഴും നിരാഹാരം കിടത്തികൊണ്ടുള്ള പദ്ധതിയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
ഇരുപത്തഞ്ച് ഫാക്ടറികളുടെ പടിക്കല്‍ സിപിഎം യൂണിയന് നേതാക്കള്‍ സമരത്തിലാണ്. അതാകട്ടെ സെക്യുരിറ്റിക്കാരന് പോലും ജോലിക്ക് ഇല്ലാത്ത ഫാക്ടറികളും. സ്വകാര്യഫാക്ടറികളില്‍ വല്യേട്ടന് സമരം നടത്തുമ്പോള്‍ എന്തെങ്കിലും നടന്നുകഴിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഹൈജാക്ക് ചെയ്യപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഐയും ഇപ്പോള്‍ ശക്തമായി സമരരംഗത്തുണ്ടെന്ന് വരുത്തുകയാണ്. 101 മണിക്കൂര്‍ ചിന്നക്കട ഹെഡ്പോസ്റ്റാഫീസ് പടിക്കല്‍ സത്യഗ്രഹമാണ് പരിപാടി. തൊഴിലാളികളല്ല മറിച്ച് ഒരു പണിയുമില്ലാത്ത നേതാക്കളും റിട്ട.സഖാക്കന്മാരുമാണ് സത്യഗ്രഹപന്തലില്‍ ഡ്യൂട്ടിക്ക് ഉള്ളത്. ഏറ്റവുമൊടുവില്‍ കശുവണ്ടി കോര്‍പ്പറേഷന്റെയും കാപ്പക്സിന്റെയും പകുതിയോളം ഫാക്ടറികളിലും പണിയില്ലാതെ തൊഴിലാളികള്‍ വലയുകയാണെന്നാണ് സൂചന.
കശുവണ്ടിരംഗത്തെ തകര്‍ച്ചയ്ക്കും അഴിമതിയില്‍ മുങ്ങിയ കാഷ്യുകോര്പ്പറേഷനിലും കാപ്പക്സിലും തുടരുന്ന കെടുകാര്യസ്ഥതയ്ക്കും ഇരുമുന്നണിക്കും തുല്യപ്രാധാന്യമാണുള്ളത്.
കശുവണ്ടിമേഖലയിലെ സകലപ്രശ്നങ്ങളുടെയും പഴി എങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടാമെന്ന ആലോചനയും സിപിഎം-സിപിഐ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. റേഷനരി ഇല്ലാതാക്കിയതിന് കേന്ദ്രസര്‍ക്കാരിനെ പഴിച്ച് കേരളജനതയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലൊരു തന്ത്രമാണ് തെരയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: