തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്.
നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി എടുത്തതോടെയാണു വിഷയത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാഹുല്‍ഗാന്ധിയെ കാണാനായി ദല്ഹിയിലെത്താമെന്നും ഏതുതരത്തിലുമുള്ള ചര്ച്ചയുമാവാമെന്നും ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ അറിയിച്ചു.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ കൂടിയാലോചന നടത്താതെ പ്രഖ്യാപിച്ചതും എതിര്ഗ്രൂപ്പുകള്ക്ക് പ്രാമുഖ്യം ലഭിച്ചതിനും പുറമെ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തോടും നേതൃത്വം സഹകരിക്കാതെ വന്നതാണ് ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചത്. ഹൈക്കമാന്‍ഡ് ഇടപെടലോടെ മുന്‍നിലപാടില്‍ ഉമ്മന്‍ ചാണ്ടി അയവുവരുത്തിയിട്ടുണ്ട്.
ഹൈക്കമാന്‍ഡുമായി പ്രശ്നങ്ങളോ, പരാതികളോ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നു മാത്രമാണ് ആവശ്യം.
തെരഞ്ഞെടുപ്പ് നടത്തുകയാണു പാര്‍ട്ടിക്ക് ഗുണകരമാകുക. മുകുള്‍ വാസ്നിക് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മന്‍ ചാണ്ടിയും സ്ഥിരീകരിച്ചു. കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പിനു സമയമായി. എന്നാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡാണു തീരുമാനിക്കേണ്ടത്. ഹൈക്കമാന്‍ഡുമായി പ്രശ്നങ്ങളൊന്നുമില്ല. വിളിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിര്‍ദേശങ്ങളുണ്ട്. അവ ഹൈക്കമാന്‍ഡിനെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: