തിരുവനന്തപുരം: കടുത്ത വേനല്‍ സംസ്ഥാനത്തെ പാല് ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. ഇപ്പോള്‍ പ്രതിദിനം 55,000 ലിറ്റര്‍ പാല് സംഭരണത്തിന്റെ കുറവാണ് മില്‍മയ്ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.
11.27 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിച്ചിരുന്നത്. വേനല്‍ കടുത്തതോടെ സംഭരണം 10.71 ലക്ഷം ലിറ്ററായി കുറഞ്ഞു. ഇതേസമയം പാലിന്റെ വില്‍പ്പന 20,000 ലിറ്റര്‍ കൂടുകയും ചെയ്തു. ക്ഷീര സഹകരണ സംഘങ്ങളിലും പാല് സംഭരണം കുറഞ്ഞു തുടങ്ങി. വേനല്‍ രൂക്ഷമായതോടെ കന്നുകാലികള്‍ക്ക് ആവശ്യമായ പോഷകാഹാരത്തിന് കുറവ് വന്നതോടെയാണ് പാല് ഉത്പാദനം കുറഞ്ഞത്.
പച്ചപ്പുല്ല് കിട്ടാനില്ല. കിണറിലും തോട്ടിലും വെള്ളമില്ല. ഒരു നേരം പോലും കാലികളെ കുളിപ്പിയ്കാനുള്ള വെള്ളമില്ല. കന്നുകാലി പരിപാലനം താളം തെറ്റിയതോടെ പാലില്‍ ക്രമാതീതമായ കുറവും ഉണ്ടായി. ചെലവ് കൂടുകയും ചെയ്തു. ഇതുമൂലം പല ക്ഷീര കര്‍ഷകരും കാലി വളര്‍ത്തല്‍ ഉപേക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: