മൂന്നാര്‍(ഇടുക്കി): മൂന്നാര്‍ പഞ്ചായത്തില്‍ പൊതുമരാമത്ത് വകുപ്പിനുണ്ടായിരുന്ന 26 ഏക്കര്‍ ഭൂമിയില്‍ 25 ഏക്കര്‍ ഭൂമിയും കയ്യേറ്റക്കാരുടെ പക്കല്‍. മൂന്നാര്‍ ടൗണിന്റെ മധ്യഭാഗത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിങ് വിഭാഗത്തിന് ഉണ്ടായിരുന്ന വസ്തുവാണ് കയ്യേറ്റക്കാര്‍ സ്വന്തമാക്കിയത്.
26 ഏക്കര്‍ വസ്തു ഉണ്ട് എന്നതിന്റെ രേഖമാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. വസ്തുവിന്റെ മറ്റ് ഒരു വിവരവും ഓഫീസിലില്ല. മൂന്നാര്‍ ടൗണ്‍, വാഗുവര എന്നീ പ്രദേശങ്ങളില്‍ ഒരേക്കര്‍ വസ്തുവാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. മൂന്ന് പതിറ്റാണ്ടായി നടക്കുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഭൂമി നഷ്ടമായത്. ഈ കയ്യേറ്റ ഭൂമികള്‍ക്ക് പട്ടയങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. ഇത്തരം ഭൂമിയില്‍ പട്ടയങ്ങള്‍ ലഭിച്ചപ്പോള്‍ പോലും പൊതുമരാമത്ത് വകുപ്പ് കണ്ണടച്ചു. പല ഉദ്യോഗസ്ഥരും പാരിതോഷികങ്ങള്‍ വാങ്ങി കയ്യേറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള ഭൂമിയിലെ കയ്യേറ്റങ്ങള്‍ റവന്യൂവകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗം മൂന്നാറിലെത്തി ഭൂമി സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയില്‍ ലഭിച്ച പട്ടയത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വന്നാല്‍ മൂന്നാറിലെ ഉന്നത സിപിഎം നേതാക്കളുടെ വീട് നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: