ശബരിമല: മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട് താവളമാക്കുന്ന അയ്യപ്പന്മാര്ക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തന്രുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ വണ്ടിപ്പെരിയാറിലെ പണി പൂര്‍ത്തിയായ പുതിയ പാലത്തിലൂടെ ഗതാഗതം അനുവദിച്ചു. ഐജി, രണ്ടു പോലീസ് സൂപ്രണ്ടുമാര്‍, 15 ഡിവൈഎസ്പിമാര്‍, 18 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1500 പോലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു ഡിസിപിയുടെ നേതൃത്വത്തിലാണ് പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. പുല്ലുമേട്ടിലെ സുരക്ഷ ചുമതലക്ക് ജില്ലാ പോലീസ് മേധാവി നേരിട്ട് മേല്‍നോട്ടം വഹിക്കും. പോലീസ് 50 അസ്കാ ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കാനം മുതല്‍ പുല്ലുമേട് വരെയും പോലീസ് സേന അയ്യപ്പന്മാരുടെ സുരക്ഷക്കായുണ്ടാകും. സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു എലിഫന്റ് സ്ക്വാഡും ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. വനംവകുപ്പിന്റെ വിവിധ റാങ്കുകളിലുള്ള 60 പേര് കര്മ്മസജ്ജരാണ്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡിഡി കിഷന്‍കുമാറിന്റെ നേതൃത്വത്തില്‍ സത്രം മുതല്‍ എല്ലായിടത്തും സൈന്‍ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: