അരൂര്‍: മാസത്തില്‍ മൂന്നു തവണയെങ്കിലും പണിമുടക്കുന്ന എഴുപുന്ന റെയില്‍വേ ഗേറ്റ് പതിവ് തെറ്റിക്കാതെ ഇത്തവണയും തകരാറിലായി. കഴിഞ്ഞ ദിവസം ഉച്ചയോടെ തകരാറിലായ ഗേറ്റ് അര്‍ദ്ധരാത്രിയോടെയാണ് റെയില്‍വേയുടെ ആലപ്പുഴയില്‍ നിന്ന് ജീവനക്കാരെത്തി അറ്റകുറ്റപ്പണികള്‍ നടത്തി തുറന്നത്. ഗേറ്റും അനുബന്ധ ഉപകരണങ്ങളും കാലപ്പഴക്കം ചെന്നവയാകയാല് ട്രെയിന്‍ കടന്നു പോകാനായി അടച്ചാല്‍ പിന്നീട് തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തവണ ഗേറ്റിന്റെ വയര്‍റോപ്പ് പൊട്ടിയതാണ് കാരണം. ഗേറ്റ് തകരാറിലായതോടെ എഴുപുന്ന എരമല്ലൂര്‍ റോഡില്‍ ഗതാഗതം നിലച്ചു. മുന്നറിയിപ്പു ബോര്‍ഡ് എരമല്ലൂര്‍ കവലയില്‍ സ്ഥാപിക്കാതിരുന്നതിനാല്‍ വലിയ കണ്ടെയ്നര്‍ ലോറികളും തടി കയറ്റിവന്ന ലോറികളും ഗേറ്റില്‍ കുടുങ്ങി. വാഹനങ്ങള്‍ തിരിക്കാന്‍ മാര്ഗ്ഗമില്ലാതായത് ഇവിടെ വലിയ ഗതാഗതക്കുരുക്കിനിടയാക്കി. വൈകിട്ട് സ്ത്രീകളും വിദ്യാര്‍ത്ഥികളും ഏറെ കഷ്ടപ്പെട്ടു. ചേര്‍ത്തല എണാകുളം, ചേര്‍ത്തല അരൂര്‍മുക്കം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെല്ലാം ഇന്നലെ ദേശീയപാതയിലൂടെ യാണ് സര്‍വ്വീസ് നടത്തിയത്. ഗേറ്റ് അടഞ്ഞതുമൂലം സമാന്തരപാതയായ ശ്രീനാരായണപുരം റോഡിലും തിരക്കേറി ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: