ഗാന്ധിനഗര്‍: സമപ്രായക്കാര്‍ പരീക്ഷയുടെ തിരക്കുകളിലേക്ക് ഊളിയിടുമ്പോള്‍ പതിനാലുകാരന് കോടിക്കണക്കിന് രൂപയുടെ വ്യവസായ ലോകത്തേക്ക്. ഡ്രോണുകളുടെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരുമായി ഇവന് അഞ്ച് കോടിരൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. പത്താം ക്ലാസുകാരനായ ഹര്ഷവര്ദ്ധന് സാലയാണ് നേട്ടം കൈവരിച്ചത്.
ആളില്ലാ വിമാനങ്ങളുടെ മൂന്ന് ചെറുരൂപങ്ങള്‍ നിര്‍മിച്ച് അവതരിപ്പിക്കുകയും ചെയ്തു. യുദ്ധമേഖലയില്‍ കുഴിബോംബുകള്‍ വരെ തിരിച്ചറിയാനും നിര്‍വീര്യമാക്കാനും ഇതിന് ശേഷിയുണ്ട്. ഈ വ്യവസായ സംരംഭത്തില്‍ പത്ത് സഹപാഠികളെക്കൂടി ഹര്ഷവര്ദ്ധന് ഒപ്പം കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ കൊല്ലമാണ് കുഴിബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ആളില്ലാ ചെറുവിമാനമെന്ന ആശയം തന്റെ മനസില്‍ ഉദിച്ചതെന്ന് ഹര്‍ഷ വര്ദ്ധന് പറയുന്നു. സൈനികര്‍ കുഴിബോംബില്‍ പെട്ട് മരിക്കുന്ന വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇത്തരമൊരാശയം കടന്നുവന്നത്.
മൂന്ന് ചെറു ആളില്ലാ വിമാനങ്ങള്‍ നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് ചെലവ്. ആദ്യ രണ്ട് വിമാനത്തിനായി മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്കി. മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റായും അനുവദിച്ചു.
21 മെഗാപിക്സല്‍ ക്യാമറയ്ക്കൊപ്പം ഇന്‍ഫ്രാറെഡ്, ആര്‍ജിബി സെന്‍സറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപരിതലത്തോട് ചേര്‍ന്ന് രണ്ട് അടി മുകളില്‍ നിന്ന് തന്നെ എട്ട് ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കുഴിബോംബ് ഉണ്ടെങ്കില്‍ തിരിച്ചറിയാനാകും. ഇത് പുറപ്പെടുവിക്കുന്ന തരംഗങ്ങള്‍ സ്വീകരിച്ചാണ് കുഴിബോംബുകളെ തിരിച്ചറിയുന്നത്. ഹര്ഷവര്ദ്ധന് നിര്‍മിക്കുന്ന ഡ്രോണുകള്‍ സുരക്ഷാ വിഭാഗം പരിശോധിക്കും.
ഒരു പ്ലാസ്റ്റിക് കമ്പനിയില്‍ അക്കൗണ്ടന്റാണ് ഹര്ഷന്റെ പിതാവ് പ്രധിമാന്സിന്ഹ് സാല. അമ്മ നിഷാബ സാല വീട്ടമ്മയാണ്. വിമാനത്തിന് പേറ്റന്റ് നേടി ഗൂഗിളില്‍ അവതരിപ്പിക്കണമെന്നാണ് ഹര്‍ഷവര്‍ദ്ധന്റെ മോഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: