കൊച്ചി: മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള സാഹചര്യവും തെളിവുകളും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന് രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബാര്‍ ലൈസന്‍സ് പുതുക്കി നല്കാന് കെ.എം.മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തെത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന് നല്കിയ പരാതിയിലാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തുന്നത്. 2014 നവംബര്‍ നാലിന് വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ റിപ്പോര്ട്ടിന്മേല് 2014 ഡിസംബര്‍ പത്തിന് വിജിലന്‍സ് ഡയറക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിജിലന്‍സ് എസ്.പി ആര്. സുകേശനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2015 ജൂണ്‍ മൂന്നിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നു വ്യക്തമാക്കി വസ്തുതാ റിപ്പോര്‍ട്ട് നല്കി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം കൂടി സ്വീകരിച്ച് കേസ് എഴുതിത്തള്ളാമെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തെളിവില്ലെന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആദ്യം കേസന്വേഷിച്ച സുകേശന്റെ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ഓഗസ്റ്റ് 27 ന് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. പുതിയ തെളിവുകളോ വസ്തുതകളോ ഇല്ലാതെ ക്രിമിനല്‍ കേസുകളില്‍ തുടരന്വേഷണം പാടില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണിതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
നേരത്തെ രണ്ടു തവണ തുടരന്വേഷണം നടത്തിയിട്ടും ശ്രദ്ധയില്‍പെടാതെ പോയ എന്തു തെളിവും സാഹചര്യവുമാണ് നിലവിലുള്ളതെന്ന് വിശദീകരിക്കണമെന്ന് സിംഗിള്‍ ബെഞ്ച് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിനെതിരെ കെ.എം. മാണി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
നോബിളിന്റെഹര്ജി തള്ളി
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരെ മുന്‍ മന്ത്രി കെ.എം. മാണി നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ബിജെപി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു നല്കിയ അപേക്ഷ ഹൈക്കോടതി തള്ളി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് രണ്ടാമതും അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറത്തു നിന്നുള്ള ഒരാള്‍ക്ക് എന്താണ് താല്പര്യമെന്ന് ആരാഞ്ഞ സിംഗിള്‍ബെഞ്ച് നോബിള്‍ മാത്യുവിന് ഈ വിഷയത്തില്‍ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ താല്പര്യമുണ്ടോ എന്നു വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: