മുഹമ്മ: മീന്വളര്ത്തുകുളത്തില് മരിച്ച നിലയില്‍ കാണപ്പെട്ട ക്ഷേത്ര പൂജാരിയുടെ മരണം കൊലപാതകമാണെന്ന് സംശയം ബലപ്പെട്ടതായി ബന്ധുക്കള്‍. ഇല്ലത്ത്കാവ് കൈലാസം ക്ഷേത്ര പൂജാരി മാടശ്ശേരി ഇല്ലത്ത് രാമചന്ദ്രന് നമ്പൂതിരിയാണ് മരിച്ചത്.
ഇന്നലെ രാവിലെ മീന്‍പിടിക്കാനെത്തിയ മൂന്നു യുവാക്കള്‍ക്ക് കുളത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്. ഇരട്ട സിം ഉപയോഗിക്കാവുന്ന കാര്‍ബണ്‍ കമ്പനിയുടെ ഫോണും വൊഡാഫോണ്‍ സിമ്മുമാണ് ലഭിച്ചത്. ഒരു സിം മാത്രമാണ് ഫോണിലുണ്ടായിരുന്നത്. മാരാരിക്കുളം പോലീസ് എത്തി വിദഗ്ധ പരിശോധനയ്ക്കായി ഫോണ്‍ കൊണ്ടുപോയി.
കഴിഞ്ഞ നവംബര്‍ 25ന് ക്ഷേത്രത്തിന് 500 മീറ്റര്‍ അകലെ ശിവരാമന്റെ മീന്‍വളര്‍ത്തല്‍ കുളത്തിലാണ് നമ്പൂതിരിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ അന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ഇന്നലെ കണ്ടെത്തിയ മൂന്നാമത്തെ ഫോണ്‍ ആരുടേതെന്ന ചോദ്യം സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വെള്ളം പറ്റിച്ച് കുളത്തില്‍ തിരച്ചില്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് കൂട്ടാക്കിയിരുന്നില്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: