വരുമാനം പങ്കിടുന്നതിലെ തര്‍ക്കംമൂലം മലയാള സിനിമാ ലോകം ഇരുചേരികളിലായി നിന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ തീയറ്ററുകളില്ല എന്ന ദുര്യോഗത്തിലേക്കാണ് കാര്യങ്ങളെത്തിയത്. തീയറ്ററില്‍ പ്രേക്ഷകര്‍ കൂടുതലായി സിനിമ കാണാനെത്തേണ്ട ക്രിസ്മസ്, പുതുവത്സര നാളുകളില്‍ പുതിയ മലയാള സിനിമകളൊന്നും റിലീസാകാന്‍ തീയറ്റര്‍ ഉടമകള്‍ അനുവദിച്ചില്ല. ഇതുമൂലം മലയാള സിനിമകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന 75 കോടിയോളം രൂപയാണ് അന്യഭാഷാ ചിത്രങ്ങള്‍ കൊണ്ടുപോയത്.
അമീര്‍ഖാന്റെ ‘ദങ്കലും’ ഇപ്പോള്‍ വിജയ്യുടെ ‘ഭൈരവ’യുമൊക്കെ തിയറ്ററുകളില്‍നിന്ന് പണം വാരിക്കൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ‘മുന്തിരിവള്ളികള്‍ പൂക്കുമ്പോള്‍’, ദുല്‍ഖറിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ ചിത്രങ്ങള്‍ പെട്ടിയിലാണ്.
ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. രണ്ടുപക്ഷത്തും തെറ്റും ശരിയുമുണ്ടാകും. അതു വിശകലനം ചെയ്യുന്നത് പിന്നീടാകാം. നിരവധി കുടുംബങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വ്യവസായമാണ് സിനിമ. ചിത്രീകരണവും പ്രദര്‍ശനവുമെല്ലാം നിലച്ചതോടെ പല കുടുംബങ്ങളിലും കണ്ണീര് നിറഞ്ഞു. സമരത്തിനാഹ്വാനം ചെയ്യുന്ന നേതാക്കാളെ അതൊന്നും ബാധിക്കില്ല. ചിത്രീകരണ സംഘത്തിലെ സാധാരണ പരിചാരകന് മുതല്‍ സൂപ്പര്‍ നടനും സംവിധായകനുംവരെ സിനിമ ഇല്ലാതായാല്‍ പ്രതിസന്ധിയിലാകും.
ഒരു തൊഴില്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ഇടപെടാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇവിടെ സര്‍ക്കാര്‍ കാഴ്ചക്കാരാണ്. പ്രതിസന്ധിയുണ്ടായപ്പോള്‍തന്നെ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരത്തിന്റെ വഴിതേടണമായിരുന്നു. സിനിമാക്കാര് എങ്ങനെയെങ്കിലും പരിഹരിച്ചോട്ടെ എന്ന അയഞ്ഞ നിലപാടാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള സാഹചര്യം നിര്‍ബന്ധപൂര്‍വ്വം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അതുണ്ടായില്ല. വാശിപിടിക്കുന്നവരെ അനുനയിപ്പിക്കാനും പറ്റുമായിരുന്നു. അതിനും വഴങ്ങിയില്ലെങ്കില്‍ കര്‍ശന നിലപാടുകളിലേക്ക് പോകാം. കുറേ നാളുകളായി മലയാള സിനിമയില്‍ മാന്ദ്യത്തിന്റെ കാലമായിരുന്നു. അതില്‍നിന്ന് വിടുതല്‍ നേടി സിനിമ ഉയിര്‍ത്തെഴുന്നേറ്റ് തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. നല്ല സിനിമകള്‍ തീയറ്ററുകളിലെത്തുകയും തീയറ്ററുകളില്‍ പ്രേക്ഷകര്‍ നിറയുകയും ചെയ്തു. നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരികെ ലഭിച്ചു. ലാഭവുമുണ്ടായി. പുലിമുരുകന് ഇഫക്ട് മലയാളസിനിമയ്ക്ക് ആവേശമായി കത്തിനില്‍ക്കുമ്പോഴാണ് സമരത്തിന്റെ പ്രതിസന്ധി ഉണ്ടായത്. 125 കോടി ലാഭം കൊയ്യുന്ന സിനിമ മലയാളത്തിലാദ്യവും.
മിക്ക സിനിമകളിലും അവസാനം നിര്‍മ്മാതാവിന്റെയും കുടുംബത്തിന്റെയും കൂട്ടനിലവിളിയാണ് ഉച്ചത്തില്‍ കേള്‍ക്കാറ്. സിനിമ പരാജയപ്പെട്ടാല്‍ എല്ലാം ഇല്ലാതാകുന്നത് നിര്‍മ്മാതാവിന് മാത്രമാണ്. സിനിമയുടെ ചിത്രീകരണം കഴിയുമ്പോള്‍ ലൈറ്റ് ബോയ് മുതല്‍ സൂപ്പര്‍ താരം വരെയുള്ളവര്‍ക്ക് പറഞ്ഞുറപ്പിച്ച പണം മുഴുവനായി കൊടുത്തു തീര്‍ക്കുന്നു. അവര്‍ക്കെല്ലാം ജോലി ചെയ്തതിന്റെ കൂലി കിട്ടുമെന്നുറപ്പുണ്ട്. നിര്‍മ്മാതാവിന് മുന്നില്‍ ഈ ഉറപ്പുകളൊന്നുമില്ല. എല്ലാവര്ക്കും കൊടുക്കാനുള്ളത് കൊടുത്തശേഷം സിനിമ തീയറ്ററിലെത്തിക്കുമ്പോഴാണ് മനസ്സിലാകുക, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന്. ഇവിടെ എല്ലാ കടമ്പകളും കടന്ന് തിയറ്ററിലെത്തിച്ചപ്പോഴാണ് തീയറ്ററുകാര് അവര്‍ക്ക് യാതൊരു മുടക്കുമുതലുമില്ലാത്ത ഉല്പന്നത്തിന്റെ ലാഭവിഹിതം നേര്‍പകുതി ആവശ്യപ്പെടുന്നത്.
പ്രേക്ഷകര്‍ കയറാത്ത സിനിമയാണെന്ന് ബോധ്യമായാല്‍ തീയറ്റര്‍ മുതലാളിക്ക് അടുത്ത ദിവസംതന്നെ സിനിമ മാറ്റാം. എന്നാല്‍ നിര്‍മ്മാതാവ് ഒന്നും ചെയ്യാനാകാത്ത നിസ്സഹായാവസ്ഥയിലാവും. നിര്‍മ്മാതാവിന് നോക്കുകൂലി ആവശ്യപ്പെടാനാകില്ലല്ലോ. പോയവര്‍ഷം നല്ല സിനിമകള്‍ നിരവധിയുണ്ടായി. ബിഗ് ബജറ്റ് സിനിമകളല്ല മലയാളത്തിന് ആവശ്യം. എണ്‍പതുകളില്‍ മലയാള സിനിമയെ സുവര്‍ണ്ണകാലത്തിലാക്കിയത് ചെറിയ ബജറ്റിലുള്ള നല്ല സിനിമകളാണ്. അക്കാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ആവശ്യം. സിനിമയുടെ എല്ലാ മേഖലയിലും ഇപ്പോള്‍ പണത്തിന്റെ ആധിപത്യമാണ്. അതിന് അറുതി വരണം. സൂപ്പര്‍ താരംമുതല്‍ വേണം ശുദ്ധീകരണം. നിര്‍മ്മാതാവിന് നഷ്ടമുണ്ടായാല്‍ പണം വാങ്ങാതെ അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ അഭിനയിച്ചുകൊടുത്തിരുന്ന മഹാമനസ്കരായ താരങ്ങളുണ്ടായിരുന്ന നാടാണിതെന്നത് മറക്കരുത്. ഈ വ്യവസായം നിലനിന്നാല്‍ മാത്രമേ തങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ എന്നത് ഓര്‍ത്തുവയ്ക്കുക.
സിനിമയാണ് താരം. നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ഇനി വൈകരുത്. സര്‍ക്കാര്‍ കാഴ്ചക്കാരന്റെ വേഷം മാറ്റി യഥാര്‍ത്ഥവേഷം അണിയുകയാണ് വേണ്ടത്. രണ്ടു കൂട്ടരെയും നേര്‍ക്കുനേര്‍ ഇരുത്തി ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കണം. പഠനത്തിനു കമ്മിറ്റിയെ വയ്ക്കാമെന്നത് സ്ഥിരം സര്‍ക്കാര്‍ തട്ടിപ്പാണ്. അതല്ല വേണ്ടത്. പ്രതിസന്ധി ബോധ്യപ്പെടുത്തി എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കണം. അതിന് ഭീഷണിയുടെ സ്വരവും ആയുധങ്ങളും വേണ്ട. ആരോപണപ്രത്യാരോപണങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. രണ്ടു കൂട്ടരും അതെല്ലാം മറന്ന് ചര്‍ച്ചയുടെ വേദിയില്‍ നല്ല മനസ്സോടെ എത്തണം. പ്രശ്നത്തിന്റെ ഭാഗത്തല്ല ആരും നില്‍ക്കേണ്ടത്, പരിഹാരത്തിന്റെ ഭാഗത്ത് നില്‍ക്കണം. പ്രതിസന്ധികളവസാനിപ്പിച്ച് നല്ല സിനിമകള്‍ തീയറ്ററുകളിലെത്തട്ടെ. സിനിമയുടെ ആ സുവര്‍ണ്ണകാലം തിരികെ വരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: