പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള കമ്മ്യൂണിസം ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ടുകൊണ്ടാട്ടം തീരുമാനിച്ചിട്ടുണ്ട്. കൊണ്ടാട്ടത്തിനു നേതൃത്വം നല്‍കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്ത്തങ്ങളിലേര്പ്പെട്ട് പാര്‍ട്ടിയുടെ താക്കീതുകളും അപ്രിയങ്ങളും നിരന്തരം സമ്പാദിക്കുന്ന വി.എസ്. അച്യുതാനന്ദനാണ്. കേരള കമ്മ്യൂണിസത്തിന്റെയും ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെയും ചരിത്ര നിര്‍മ്മിതിയാണ് ആഘോഷത്തിലെ മുഖ്യ ഇനം. ചരിത്ര നിര്‍മ്മിതി എന്നല്ല, ഒരുപക്ഷേ അവസാനത്തെ ചരിത്രം വളച്ചൊടിക്കല്‍ എന്നാണ് പറയേണ്ടത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ ഫലമായുണ്ടായ സോവിയറ്റ് യൂണിയന് ഇന്ന് ലോകത്തില്ലെങ്കിലും ഒരു സ്വപ്നം അയവിറക്കുന്നതിന് ആരുടെയും അനുവാദമാവശ്യമില്ലല്ലോ എന്ന് കേരളത്തിലെ പാവപ്പെട്ട സിപിഎമ്മുകാരും സിപിഐക്കാരും ആവശ്യപ്പെടുന്നത് അനുവദിച്ചുകൊടുക്കുകതന്നെ വേണം. ആ സ്വപ്നം അയവിറക്കി സംരക്ഷിക്കുക എന്ന ജോലിയാണ് പിണറായി അച്യുതാനന്ദനെ ഏല്പിച്ചിരിക്കുന്നത്. എന്നുവച്ചാല്‍ ചത്തകുഞ്ഞിന്റെ ജാതകം നോക്കല്‍.
വാസ്തവത്തില്‍ വി.എസ്. അച്യുതാനന്ദന് കേരള കമ്മ്യൂണിസത്തില്‍ ഇന്നൊരു തൊഴില്‍രഹിതനാണ്. സീതാറം യച്ചൂരിയെന്ന പാര്‍ട്ടിത്തലവന്‍ കാസ്ട്രൊയുടെ പദവി നല്‍കിയിട്ടും അച്യുതാനന്ദന് എന്ന തൊണ്ണൂറ്റിമൂന്നുകാരന്‍ ഒരിടത്തടങ്ങിയൊതുങ്ങിയിരിക്കാന് കൂട്ടാക്കുന്നില്ല. അടങ്ങിയൊതുങ്ങി ഇരുന്ന് ആത്മകഥയോ ഓര്‍മ്മക്കുറിപ്പുകളോ ഒക്കെ എഴുതി പാര്‍ട്ടി സാഹിത്യത്തെ സമ്പന്നമാക്കേണ്ട പ്രായമാണ് അച്യൂതാനന്ദന്റേത്. എന്നിട്ടും വൃദ്ധജനങ്ങള്‍ക്ക് സംസ്കാരം സങ്കല്പിക്കുന്ന ശാന്തമായ ജീവിതം അച്യുതാനന്ദന് ഇഷ്ടപ്പെടുന്നില്ല. സ്വന്തം പാര്ട്ടിയോടെന്നപോലെത്തന്നെ അദ്ദേഹം സ്വന്തം പ്രായത്തോടും പൊരുതുകയാണ്. ഒരു പടുവൃദ്ധനെയാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന പിണറായി വിജയന്റെ നിഗമനം തെറ്റിപ്പോയിരിക്കുന്നു. ശരീരത്തിനകത്ത് ഒരു മുപ്പതുവയസ്സുകാരന്റെ അവയവങ്ങളുമായിട്ടാണ് തൊണ്ണൂറ്റിമൂന്നുകാരന്‍ വി.എസ്. ജീവിക്കുന്നത്. സര്‍ക്കാരില്‍ ഒരു നല്ല പദവിയോ നല്ല ഒരു ഓഫീസോപോലും അദ്ദേഹത്തിനു സ്വന്തം പാര്‍ട്ടി നല്‍കിയില്ല. കേരളസര്‍ക്കാരില്‍ ലഭിക്കുന്ന പദവികളൊക്കെ കാസ്ട്രൊ എന്ന പദവിയേക്കാള്‍ വലുതാണോ എന്നാരാനും ചോദിച്ചാല്‍ അത്തരം കാര്യങ്ങളൊന്നും തിരിച്ചറിയാനുള്ള മാര്‍ക്സിസ്റ്റ് ഭാവന ഈ പുന്നപ്ര – വയലാര്‍ വീരനായകനില്ല.
അച്യുതാനന്ദനെ കേരള കമ്മ്യൂണിസത്തിന്റെ കാള്‍ മാര്‍ക്സോ കാസ്ട്രോയോ ആയി ജീവിക്കാന്‍ അദ്ദേഹത്തിന്റെ പ്രിയപുത്രനും സഹധര്‍മ്മിണിയും അനുവദിക്കുകയുമില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ കേരള കമ്മ്യൂണിസത്തിനും അച്യുതാനന്ദനെ സഹിക്കാനും കഴിയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും പാര്‍ട്ടിയുടെ സിരാകേന്ദ്രങ്ങളിലും അടുപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നുമില്ല. പാര്‍ട്ടി വിജയന്റെ സ്വന്തമാണ്. ലോക്കല്‍ കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോവരെ പിണറായി തന്റെ വരുതിയില്‍ ഒതുക്കിവെച്ചിരിക്കുന്നു. അക്കാര്യത്തില്‍ പിണറായി ഈ ചെറിയ കേരളം എന്ന പ്രദേശത്ത് സാക്ഷാല്‍ സ്റ്റാലിനെപ്പോലും പുറകിലാക്കിയിരിക്കുന്നു. കടുത്ത സ്വേച്ഛാധിപത്യത്തിന്റെ മധുരമനോജ്ഞമായ മുഖം. പിണറായി വിജയന്റെ മാര്‍ക്സിസ്റ്റു സങ്കല്പങ്ങളെ അസഹിഷ്ണുത കരിച്ചുകളയുന്നു. അസഹിഷ്ണുത എന്ന ആത്മനിഷ്ഠവികാരമാണ് വിജയന്റെ വസ്തുനിഷ്ഠ വിചാരത്തിന്റെ മുമ്പില്‍ നടക്കുന്നത്. വിജയന്റെ ആത്മനിഷ്ഠവിചാരം അദ്ദേഹം തൊടുന്നതെല്ലാം കുളമാക്കുന്നു. ഭോപ്പാലില്‍ പോയാലും ചെന്നൈയില്‍ പോയാലും അദ്ദേഹത്തിന്റെ മുമ്പില്‍പ്പെടുന്ന കുളങ്ങളെല്ലാം കലങ്ങിപ്പോകുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അറിവുള്ള സഹയാത്രികനും കേരളത്തിലെ ജനകീയാസൂത്രണംപോലെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആസൂത്രകരിലൊരാളുമൊക്കെയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്ന ഇടതുപക്ഷ കുളവും പിണറായി വിജയന് കലക്കികളഞ്ഞു. പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റുകാരനില്‍ ഒരു മനുഷ്യസ്നേഹിയുടെ അഭാവമുണ്ട്. അതുകൊണ്ടാണ് വിജയന്റെ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മനുഷ്യനിഷ്ഠതയില്ലാത്തത്. എസ്.എം. വിജയാനന്ദ് എന്ന ചീഫ് സെക്രട്ടറിയോടുള്ള പെരുമാറ്റത്തിലും ഈ മനുഷ്യനിഷ്ഠതയില്ലായ്മതന്നെയാണ് കാണുന്നത്. ഒരു കമ്മ്യൂണിസ്റ്റിന് സംഘടനയുടെ ശക്തിമാത്രം പോര എന്ന മാര്‍ക്സിസ്റ്റ് യാഥാര്‍ത്ഥ്യം വിജയന് ഇതുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാവാം കേരള കമ്മ്യൂണിസത്തിലെ ജനനായകന് ഇപ്പോഴും മാര്‍ക്സിസം പഠിച്ചിട്ടില്ലാത്ത വി.എസ്. അച്യുതാനന്ദന് തന്നെയായി വിരാജിക്കുന്നത്.
പിണറായി വിജയന്റെ ഭരണം അച്യുതാനന്ദനെ കൂടുതല്‍ക്കൂടുതല്‍ ശക്തനായ ജനനായകനാക്കിക്കൊണ്ടിരിക്കുകയുമാണ്. അത് ജനവരി ഏഴിന് വൈകുന്നേരം തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്തു വി.എസ്. അച്യുതാനന്ദന് യച്ചൂരിക്കും കാരാട്ടിനും പിണറായിക്കും പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കും കാണിച്ചുകൊടുത്തു. കേരളത്തില്‍ കമ്മ്യൂണിസത്തിന്റെ കാലംകഴിഞ്ഞുവെന്നും കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് താനാണെന്നുമോര്ത്ത് അച്യുതാനന്ദന് അകമേ ആനന്ദിക്കുന്നുണ്ടാവണം. പിണറായി വിജയന്റെ കേരള കമ്മ്യൂണിസം ജനങ്ങളാം പൊട്ടന് തെയ്യത്തിനു മുമ്പില്‍ മേലേരിത്തീപോലെ അടിഞ്ഞമരുന്ന ആനുകാലികസത്യം അച്യുതാനന്ദന് തിരിച്ചറിയുന്നുണ്ട്. ലിയോണ്‍ ട്രോട്സ്കിയുടെ വിധി ഏറ്റുവാങ്ങാനുള്ള ഔന്നത്യമില്ലാത്തതുകൊണ്ട് ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ടു കൊണ്ടാട്ടക്കാലത്തുതന്നെ വിജയന് എന്തുതരം കമ്മ്യൂണിസ്റ്റാണെന്ന് വിജയന് മുതലാളീ എന്നുവിളിച്ചു കൂവിക്കൊണ്ടു അച്യുതാനന്ദന് ചോദിച്ചെന്നിരിക്കും. അച്യുതാനന്ദനും പിണറായി വിജയനുമിടയില്‍ നടക്കുന്ന അധികാരാധിഷ്ഠിത വര്‍ഗസമരമാണ് കേരള കമ്മ്യൂണിസത്തിലെ ഏറ്റവും വലിയ തമാശ. ഈ തമാശയ്ക്കിടയിലാണ് ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ടുകൊണ്ടാട്ടത്തിന് അച്യുതാനന്ദന് തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ വിപ്ലവം ഭൂമിക്കു നല്കിയ സ്വപ്നങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കമ്മ്യൂണിസത്തിന്റെ ചരിത്രമെഴുത്തിനാണ് അച്യുതാനന്ദന് നേതൃത്വം നല്‍കുക. പുതിയ ചരിത്രത്തില്‍ കേരള കമ്മ്യൂണിസത്തിന്റെ നേതാക്കള്‍ ആരൊക്കെയായിയിരിക്കുമെന്നാര്ക്കറിയാം. ചരിത്രം ആരംഭിക്കുക 1930 ല്‍ നിന്നോ 1948 ല്‍ നിന്നോ 1957 ല്‍ നിന്നോ 1964 ല്‍ നിന്നോ 1992 ല്‍ നിന്നോ എന്നൊന്നും നമുക്കറിയില്ല.
സോവിയറ്റ് റഷ്യയ്ക്കും കമ്മ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിനുമൊക്കെ എന്തുപറ്റി എന്ന ചോദ്യത്തിനാണല്ലോ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ടുകൊണ്ടാട്ട വേളയില്‍ വി.എസ്. അച്യുതാനന്ദനു ലഭിക്കേണ്ട ഉത്തരം. കമ്മ്യൂണിസ്റ്റ് തത്ത്വങ്ങള്‍ക്കൊന്നും പറ്റിയില്ല. പറ്റിയത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്വകാര്യജീവിതം കമ്മ്യൂണിസത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നില്ല. ഇതുതന്നെയാണ് ഇപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്. പാവങ്ങള്‍ക്ക് സ്വപ്നങ്ങള്‍ നല്‍കുക; നേതാക്കള്‍ സുഖിക്കുക.
1992-ല്‍ ലോകത്തെ മുതലാളിത്തലോകത്തെ ഞെട്ടിച്ച് സോവിയറ്റ് യൂണിയന് തകര്‍ന്നു വീഴുന്നു.
ആ തകര്‍ച്ചയുടെ തൊട്ടുമുമ്പുള്ള ‘സോവിയറ്റ് നാട്’ എന്ന പ്രസിദ്ധീകരണത്തിന്റെ ലക്കം സോവിയറ്റ് റഷ്യ എന്ന ശക്തമായ രാഷ്ട്രത്തെയും സംതൃപ്തരായ ജനതയെയുമാണ് ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. സോഷ്യലിസത്തിന്റെ സുഖമനുഭവിക്കുന്ന സകല വര്‍ഗ്ഗങ്ങളുടെയും ഒരു ജനത. ഒക്ടോബര്‍ വിപ്ലവത്തിനുശേഷമുള്ള സോഷ്യലിസ്റ്റ് പുണ്യഭൂമിയായി വാഴ്ത്തപ്പെട്ട റഷ്യ ഒരു കള്ളക്കഥ മാത്രമായിരുന്നു. ആ കള്ളക്കഥയുടെ നൂറ്റാണ്ടുകൊണ്ടാട്ടം നടക്കാന്‍ പോവുകയാണ് കേരളത്തില്‍. സഖാവ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റായ അച്യുതാനന്ദന് ആഘോഷവേളയില്‍ അച്ചടക്കലംഘനമായി എന്തെങ്കിലുമൊക്കെ പറയുമായിരിക്കും. സോവിയറ്റ് റഷ്യയുടെ മുഖ്യശത്രു സോവിയറ്റ് റഷ്യയുടെ അകത്തുതന്നെയായിരുന്നുവെന്നതുപോലെ കേരള കമ്മ്യൂണിസത്തിന്റെ മുഖ്യശത്രു കേരള കമ്മ്യൂണിസത്തിന്റെ അകത്തുതന്നെയാണെന്നു പറയാനുള്ള സത്യസന്ധത അച്യുതാനന്ദന് കാണിക്കുമോ? അധികാരത്തിന്റെ ലഹരി കമ്മ്യൂണിസത്തെ ഈ ഭൂമിയുടെ ചരിത്രത്തില്‍നിന്നു മായ്ച്ചു കളഞ്ഞുവെന്ന സത്യം അച്യുതാനന്ദന് തുറന്നു പറയുമോ? ഇരുപതാം നൂറ്റാണ്ട് ബോള്ഷെവിക്കുകളിലൂടെ (കമ്മ്യൂണിസ്റ്റുകാര്‍) മനുഷ്യനു നല്കിയ ഒക്ടോബര്‍ വിപ്ലവത്തിന്റെ സ്വപ്നങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ കരിച്ചുകളഞ്ഞു. ആ സ്വപ്നങ്ങളുടെ ചാരമേ ഇനി ബാക്കിയുള്ളൂ.
ഈ ചാരത്തില്‍നിന്ന് കരിഞ്ഞുപോയ സ്വപ്നങ്ങള്‍ ജീവന്വെച്ചുണരുകയില്ല. എന്നിട്ടും കമ്മ്യൂണിസ്റ്റുകാര്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ട് കൊണ്ടാടുന്നു. ഈ കമ്മ്യൂണിസ്റ്റുകാരില്‍ നമ്മുടെ വി.എസ്. അച്യുതാനന്ദനും പെടുന്നു എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റെന്ന നിലയില്‍. ഈ അവസാനത്തെ കമ്മ്യൂണിസ്റ്റിന്റെ മനസ്സില്‍നിന്നുപോലും സ്റ്റാലിനും സ്റ്റാലിനിസവും മാറിനില്‍ക്കുന്നില്ല. ഒക്ടോബര്‍ വിപ്ലവത്തിന്റെ ഈ നൂറ്റാണ്ടു കൊണ്ടാട്ടക്കാലത്ത് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റായ അച്യുതാനന്ദന് തിരിച്ചറിയേണ്ടത് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗ്ഗത്തില്‍ കമ്മ്യൂണിസം പരാജയപ്പെട്ടുവെന്നാണ്. കമ്മ്യൂണിസത്തിന്റെ പരാജയത്തില്‍നിന്നാണ് ഇനി കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരുമുണ്ടാവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: