കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. പരാതികളെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോളേജിലെത്തി തെളിവെടുത്തു. അന്വേഷണസംഘത്തിന് മുമ്പില്‍ മക്കളുടെ ദുരിതങ്ങള്‍ രക്ഷിതാക്കളും, തങ്ങള്‍ നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ വിദ്യാര്‍ത്ഥികളും വിവരിച്ചു.
ആദ്യം ജീവനക്കാരില്‍ നിന്നാണ് വിവരങ്ങളാരാഞ്ഞത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തി. വിദ്യാര്‍ത്ഥികളില്‍ പലരും രേഖാമൂലം തന്നെ പരാതിപ്പെട്ടു. തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ പീഡനങ്ങളെ തുടര്‍ന്ന് ജിഷ്ണു എന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് മറ്റക്കര ടോംസ് കോളേജിലെ മാനേജ്മെന്റിന്റെ പീഡങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന വിവരം പുറംലോകം അറിയുന്നത്.
കോളേജിനെതിരെ എബിവിപിയും എസ്എഫ്ഐയും പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെയും കോളേജ് കാമ്പസിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ മാനേജ്മെന്റിന് അനുകൂലമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മുറിക്കുള്ളിലാക്കിയ ഒരുപറ്റം വിദ്യാര്‍ത്ഥിനികളെ പ്രക്ഷോഭകരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് സ്വതന്ത്രരാക്കി.
ടോംസ് കോളേജ് കാമ്പസും ഹോസ്റ്റലും തടവറക്ക് സമാനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അച്ചടക്കത്തിന്റെ പേരുപറഞ്ഞുള്ള പീഡനങ്ങളാണ് . ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാനോ മുഖാമുഖം നോക്കാനോ അനുവാദമില്ല. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും വീട്ടില്‍പോകാന്‍ അനുവാദമില്ല. വിലക്കു ലംഘിച്ചാല്‍ വന്‍തോതിലുള്ള പിഴ ചുമത്തും. ഒരു വര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്കിയ വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍പോയി മടങ്ങിയെത്തിയപ്പോള്‍ താമസിച്ചു എന്നുപറഞ്ഞ് ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവവും ഉണ്ടായി.
രാത്രിയില്‍ ചെയര്മാന് ടോം ടി. ജോസഫ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തി മോശം സംഭാഷണങ്ങള്‍ നടത്താറുണ്ട്. ചെയര്മാന് രാത്രി ഭക്ഷണം എത്തിക്കുന്നതും വിദ്യാര്‍ത്ഥിനികളാണ്. അടുത്തിടെ ഒരു വിദ്യാര്‍ത്ഥിനി ഭക്ഷണവുമായി ചെന്നപ്പോള്‍ സാമ്പാറിന് ഉപ്പില്ലെന്ന് പറഞ്ഞ് ദേഹത്തേക്ക് ഒഴിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് വാര്‍ഡനില്ല. മുതിര്‍ന്ന ചില വിദ്യാര്‍ത്ഥിനികള്‍ക്കാണ് ചുമതല. ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങിന് സമാനമായിട്ടാണ് പീഡിപ്പിക്കുന്നത്. അദ്ധ്യാപകരോട് പരാതിപ്പെട്ടാല്‍ കോളേജ് ചെയര്‍മാനേക്കാള്‍ കഷ്ടമാണ് ഇവരുടെ പെരുമാറ്റമെന്നും കുട്ടികള്‍ പറയുന്നു.
വിശ്വേശ്വരയ്യ പൂട്ടി ടോംസ് ആയി
കോട്ടയം: വിശ്വേശ്വരയ്യ എന്നപേരില്‍ മറ്റക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്നത്തെ ടോംസ് കോേളജ്. വിദ്യാര്‍ത്ഥികളെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങളെത്തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ വിശ്വേശ്വരയ്യക്ക് മുന്നില്‍ അന്ന് നടന്നിരുന്നു. കുട്ടികളുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള സംഭവങ്ങളും അരങ്ങേറി.
ഇതോടെ ബെംഗളൂരില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിശ്വേശ്വരയ്യ എന്ന സ്ഥാപനം ടോമിനെതിരെ കേസ് കൊടുത്തു. രാഷ്ട്രീയ പിന്‍ബലത്തില്‍ പോലീസിനെ സ്വാധീനിച്ച് കേസുകളില്‍ നിന്ന് തടിയൂരിയെങ്കിലും കോളേജിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെയാണ് ടോം ടി. ജോസഫ് സ്വന്തം പേരില്‍ ‘ടോംസ്’ എന്ന സ്ഥാപനം ആരംഭിച്ചത്. കുട്ടികളെ വലവീശാന്‍ ക്യാമ്പസ് കവാടത്തിലെ മുഖ്യബോര്ഡ് ഇപ്പോഴും വിശ്വേശരയ്യ എന്ന പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: