ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ സൈക്കിള്‍ ചിഹ്നത്തില്‍ തീരുമാനമായില്ല. അഞ്ചര മണിക്കൂറോളം ഇരുവിഭാഗത്തിന്റെയും വാദം കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം പിന്നത്തേക്ക് മാറ്റി. ഈ മാസം 17ന് മുന്‍പ് കമ്മീഷന് നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് മുലായം സിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമാണ് പാര്‍ട്ടി ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇതിനിടെ കമ്മീഷന് മുന്നില്‍ മുലായത്തിന്റെ നാടകീയ നീക്കവുമുണ്ടായി. പാര്‍ട്ടിയുടെ മാര്‍ഗ്ഗദര്‍ശക് എന്നാണ് മുലായം കമ്മീനില് സ്വയം പരിചയപ്പെടുത്തിയത്. രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ നടന്ന കണ്വെന്ഷന് ദേശീയ അധ്യക്ഷനായി മുലായത്തിന് പകരം അഖിലേഷിനെ തെരഞ്ഞെടുത്തിരുന്നു. മുലായത്തിന് മാര്‍ഗ്ഗദര്‍ശക് എന്ന ആലങ്കാരിക പദവി നല്‍കുകയും ചെയ്തു.
എന്നാല്‍ കണ്വെന്ഷന് നിയമവിരുദ്ധമെന്നാണ് മുലായം ആരോപിച്ചിരുന്നത്. രാംഗോപാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അഖിലേഷ് മുഖ്യമന്ത്രി മാത്രമാണെന്നും അധ്യക്ഷന്‍ താന്‍ തന്നെയാണെന്നും ഏതാനും ദിവസം മുന്‍പും മുലായം ആവര്‍ത്തിച്ചിരുന്നു.
ഇതിനിടയിലാണ് അഖിലേഷ് വിഭാഗത്തിന്റെ തീരുമാനം അംഗീകരിക്കുന്ന തരത്തില്‍ മുലായം കമ്മീഷനില്‍ പെരുമാറിയത്.
പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹമില്ലെന്നും അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നതായും മുലായം വ്യക്തമാക്കി. അഖിലേഷിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലും എസ്പി നേതാക്കളായ രാംഗോപാല്‍ യാദവ്, നരേഷ് അഗര്‍വാള്‍ എന്നിവരുമാണ് ഹാജരായത്.
ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും അഖിലേഷിനൊപ്പമാണെന്ന് സിബല്‍ അവകാശപ്പെട്ടു. ചിഹ്നം മരവിപ്പിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെയും കുടുംബത്തിലെയും എതിര്‍പ്പ് മറികടന്ന് അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ മുലായം നടത്തുന്ന നാടകമാണ് ആഭ്യന്തര പ്രശ്നമെന്നും വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: