കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യം റോഡു പണികള്‍ സ്തംഭിപ്പിക്കുന്നു. പണിയുന്ന റോഡുകളുടെ ഗുണമേന്മ കുറയുന്നു. ചെറുകിട വ്യവസായ മേഖലയ്ക്കും പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിനും ഭീഷണിയുയര്‍ത്തി, പുതിയൊരു വിഭാഗം ഇടനിലക്കാരുടെ സംഘത്തിന് ഇത് സഹായമൊരുക്കുന്നു.
ചെറുകിട വ്യവസായ മേഖലയുടെ പോഷണത്തിന് രാജ്യവ്യാപകമായി ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനുകള്‍ (സിഡ്കോ) ഉണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഫര്‍ണിച്ചറും മറ്റും ഉള്‍പ്പെടെ സാധന സാമഗ്രികള്‍ വാങ്ങിക്കൊടുക്കുന്ന അംഗീകൃത ഏജന്‍സിയായ സിഡ്കോയെ ആശ്രയിച്ചാണ് ഒട്ടേറെ എസ്എസ്ഐ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വാങ്ങല്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ചെറുകിട വ്യവസായ മേഖലയെ (എസ്എസ്ഐ) തളര്‍ത്തി. ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് സാധാന സാമഗ്രികള്‍ വാങ്ങണമെന്ന് 2016 നവംബര്‍ 3 ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഇറക്കിയ സര്‍ക്കുലര്‍ ഇറങ്ങിയതോടെ സിഡ്കോയില്നിന്നുള്ള ബില്ലുകള്‍ സ്വീകരിക്കാതായി.
റോഡുപണിക്കാവശ്യമായ ബിറ്റുമിന്‍ ടാര്‍ ലഭ്യമാക്കാന്‍ അംഗീകൃത ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നത് സിഡ്കോയാണ്. 2010 ഏപ്രിലിലും 2011 ജനുവരിയിലും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റോഡുപണിക്കുള്ള ടാര്‍ ലഭ്യമാക്കിയിരുന്ന കാലത്തും കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ടു വാങ്ങുന്ന സംവിധാനം വന്നപ്പോഴും ഇത് തുടര്‍ന്നു. പുതിയ സര്‍ക്കുലറോടെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും മറ്റുദ്യോഗസ്ഥരും സിഡ്കോയില്നിന്നുള്ള ടാര്‍ വാങ്ങിയ ബില്‍ അംഗീകരിക്കാതായി. സിഡ്കോ ടാര്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നാണ് തടസം പറയുന്നത്.
കോണ്‍ട്രാക്ടര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. അതേ സമയം ടാര്‍ വിതരണക്കാരായ പുതിയൊരു വിഭാഗം ഇടനിലക്കാര്‍ക്ക് തഴച്ചു വളരാനുള്ള അവസരവുമായി. ബിറ്റുമിന്‍ എണ്ണക്കമ്പനികളിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി യൂണിറ്റില്‍ മാത്രമേ ലഭിക്കൂ.
സിഡ്കോ, അപേക്ഷിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആവശ്യമുള്ള തോതില്‍, അവര്‍ നിര്‍ദ്ദേശിക്കുന്നിടത്ത് എച്ച്പിസിഎല്ലില്നിന്ന് കുറഞ്ഞ ചെലവില്‍ ടാര്‍ എത്തിക്കുമായിരുന്നു. പുതിയ നയപ്രകാരം, കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ട് കമ്പനികളില്‍നിന്ന് വാങ്ങണം. ഇത് അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കടത്തുകൂലിയായി വന്‍തുക കൊടുക്കേണ്ടിവരുന്നു. ആവശ്യം കണക്കിലെടുത്ത് തോന്നിയ കടത്തുകൂലി വാങ്ങുന്ന ലോറികോണ്ട്രാക്ടര്മാരുടെ സംഘം മേഖലയില്‍ ആധിപത്യം നേടിക്കഴിഞ്ഞു.
കൂടുതല്‍ പണം മുടക്കേണ്ടിവരുന്നതിനാല്‍, നിര്‍മ്മാണത്തിന് അളവില്‍ കുറച്ച് ടാര്‍ ഉപയോഗിക്കുന്നത് റോഡുകളുടെ ഗുണമേന്മകുറയ്ക്കും. യഥാ സമയം ടാര്‍ ലഭ്യമാകാത്തതിനാല്‍ റോഡു നിര്‍മ്മാണവും വൈകും. 2012-13 സാമ്പത്തിക വര്‍ഷം 7501 മെട്രിക് ടണ്‍ ബിറ്റുമിന്‍ സിഡ്കോവഴി വിറ്റുപോയിരുന്നത് 2015-16 ല്‍ 29,687 മെട്രിക് ടണ്ണായി. ഈ വര്‍ഷം ഇതുവരെ 10,000 മെട്രിക് ടണ്ണില്താഴെമാത്രം. 2015-ല്‍ 156 കോടിരൂപയുടെ ബിസിനസ് നടത്തിയ സ്ഥാപനം വഴി ഇതുവരെ ഈ വര്‍ഷം 50 കോടി കടന്നിട്ടില്ല.
ഡിസംബര്‍ മുതലാണ് ഏറ്റവും കൂടുതല്‍ ബിറ്റുമിന്‍ വില്‍പ്പന നടക്കുന്നത്. പ്രതിദിനം 1000-1500 ബാരല്‍ വിറ്റിരുന്നത് ഇപ്പോള്‍ 300-400 ആയി ചുരുങ്ങി. അതേസമയം ബിപിസിഎല്‍ കമ്പനിയില്‍നിന്ന് നേരിട്ടുള്ള വില്‍പ്പനയും നോക്കിയാലും ബിറ്റുമിന്‍ ഉപയോഗം സംസ്ഥാനത്ത് പ്രതിവര്‍ഷ ഉപയോഗത്തിനടുത്തെത്തിയിട്ടില്ല.
എസ്എസ്ഐ യൂണിറ്റുകള്‍ പലതും പ്രതിസന്ധിയിലായി. സിഡ്കോ എന്ന പൊതുമേഖലാ സ്ഥാപനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വ്യവസായ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും വകുപ്പു മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കുലറിലെ ആശയക്കുഴപ്പം ഒഴിവാക്കിയിട്ടില്ല. സുതാര്യമായി, ഇ ടെണ്ടറിലൂടെ സര്‍ക്കാരിന് സാധന സാമഗ്രികള്‍ വിതരണം ചെയ്തിരുന്ന സിഡ്കോയെ മറികടന്ന് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വാങ്ങല്‍ വ്യവസ്ഥ പുതുക്കിയുള്ള സര്‍ക്കുലറെന്ന് ആക്ഷേപങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: