തിരുവനന്തപുരം: ഖാദി ആന്റ് വില്ലേജ് ഇന്ടസ്ട്രീസ് കമ്മീഷന്റെ ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്നതിന് തെളിവുകള്‍.
നരേന്ദ്രമോദി ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതിന്റെ ചിത്രമാണ് ഡയറിയിലും കലണ്ടറിലും ചേര്‍ത്തിരിക്കുന്നത്. ഗാന്ധിജി നൂല്‍നൂക്കുന്ന ചിത്രം മാറ്റി മോദിയെ ഉള്‍പ്പെടുത്തി എന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഡയറിയും കലണ്ടറും പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
മോദിയുടെ ചിത്രം ഉള്‍പ്പെടുത്തി എന്നത് ശരിയെങ്കിലും ഗാന്ധിജിയെ മാറ്റി എന്നത് ശുദ്ധനുണയെന്ന് മുന്‍ വര്‍ഷങ്ങളിലെ കലണ്ടറുകളും ഡയറികളും സാക്ഷ്യം പറയുന്നു. ചില വര്‍ഷങ്ങളില്‍ ഗാന്ധിജിയുടെ ചിത്രം ഡയറിയില്‍ സ്ഥാനം പിടിച്ചെങ്കിലും ഒരു ചിത്രവുമില്ലാതെയും ഖാദി തുണികളുടേയും കൈത്തറി ഉപകരണങ്ങളുടേയും ചിത്രങ്ങളോടെയും ഒക്കെയാണ് മുന്‍ വര്‍ഷങ്ങളില്‍ ഡയറികള്‍ പുറത്തിങ്ങിയത്. ആരുടേയും ചിത്രമില്ലാത്തതായിരുന്നു 2015 ലെ ഡയറി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യവര്‍ഷം 2005 ല്‍ ഇറക്കിയ ഡയറിയില്‍ ഖാദി തുണികളുടെ ചിത്രങ്ങളായിരുന്നു. 2011 ലെ ഡയറിയില്‍ കൈത്തറി ഉപകരണങ്ങളായിരുന്നു ചിത്രത്തില്‍.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഖാദിക്കായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഖാദി കമ്മീഷനിലെ ജീവനക്കാര്‍ക്ക് നിയമന ചട്ടം ഉണ്ടാക്കിയത് മോദി സര്‍ക്കാറാണ്. ഖാദിയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ ആധുനിക വല്ക്കാരിക്കാന് പണവും അനുവദിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം ഖാദിയുടെ ഉല്പാദന വിതരണ രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടായത്.
സ്വയം ഖാദി ധരിക്കുന്ന മോദി മറ്റുള്ളവരെ ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്ക്ക് ഖാദി തുണികള്‍ നല്‍കിയതുള്‍പ്പെടെ വിവിധ നടപടികള്‍ ഖാദിയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നവയായി. മന്‍കി ബാത്തില്‍ നിരവധി തവണയാണ് പ്രധാനമന്ത്രി ഖാദി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞത്.
ഖാദി കമ്മീഷന് നരേന്ദ്ര മോദിയെ ഖാദിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ഡയറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
ഖാദി മേഘലയില്‍ സമൂലമാറ്റം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഡയറി വിവാദമെന്ന് ഖാദി കമ്മീഷന് കര്‍മ്മചാരി യൂണിയന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.വി. സുരേഷ് കുമാറും സംസ്ഥാന സെക്രട്ടറി വി.പി. ദിനുവും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: