തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമഗ്രമായി പരിഷ്കരിക്കുന്നതിന് നിയോഗിച്ച പ്രൊഫ. രാജന് ഗുരുക്കളുടെ ഏകാംഗകമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് കൂടിയായ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനാണ് സമര്‍പ്പിച്ചത്.
കേന്ദ്ര പദ്ധതിയായ റൂസ(രാഷ്ട്രീയ ഉച്ചാചാര് ശിക്ഷാ അഭിയാന് )യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2007ല്‍ കേരള നിയമസഭ പാസാക്കിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
2007 ലെ ആക്ടില്‍ റൂസ പദ്ധതിയുടെ നടത്തിപ്പിനായി ഏതാനും ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിച്ചിട്ടുണ്ട്. പ്രാപ്യത, സാമൂഹ്യ നീതി, ഗുണനിലവാരം എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാണ് ഭേദഗതികള്‍ നിര്‍ദേശിച്ചത്. പ്രധാനമായി ത്രിതല സംവിധാനം നിലനിര്‍ത്തുന്നതോടൊപ്പം സമിതിയുടെ പേരുകള്‍ അഡൈ്വസറി ബോഡി, ഗവേണിംഗ് ബോഡി, എക്സിക്യൂട്ടീവ് ബോഡി എന്ന് പുനര്‍ നാമകരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായി പോകുന്ന പതിവ് നിര്‍ത്തലാക്കാനും പകരം അവരെ സര്‍വകലാശാലയുടെ അക്കാഡമിക് കൗണ്‍സിലിലേക്ക് കൗണ്‍സില്‍ പ്രതിനിധികളായി അയയ്ക്കണമെന്നും നിര്‍ദേശമുണ്ട്. റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറെയും അദ്ധ്യാപകരുടെ പ്രതിനിധിയെയും കൗണ്‍സിലിന്റെ ഗവേണിംഗ് ബോഡിയില്‍ അംഗങ്ങളാക്കണം. കൗണ്‍സില്‍ ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട നിര്ദേശങ്ങള്ക്കുപുറമേ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട മറ്റ് ചില നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കമ്മിഷന്റെ ശിപാര്‍ശകള്‍ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് ഭേദഗതി ഉടന്‍ ഉണ്ടാകുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി ചെയ്യുമെന്നും കരുതുന്നതായി പ്രൊഫ. രാജന് ഗുരുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: