തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്ന കേരളത്തിന് സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും സര്‍ക്കാരിന് അനക്കമില്ല. യൂണിറ്റിന് 2രൂപാ 80 പൈസ നിരക്കില്‍ വൈദ്യുതി നല്കാന് തയ്യാറാണെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറിയിച്ചത്.
ഇക്കാര്യം ഇന്നലെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരള്‍ച്ച രൂക്ഷമാകുന്ന സംസ്ഥാനത്ത് വരുന്ന മാസങ്ങളില്‍ പവര്‍കട്ട് ഭീഷണിപോലും ഉയര്‍ന്നിട്ടുണ്ട്. അതിനാലാണ് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്രം അറിയിച്ചത്. പ്രശ്നം കൂടുതല്‍ രൂക്ഷമായാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി മൂന്ന് മുതല്‍ നാല് രൂപവരെയുള്ള നിരക്കിലാണ് വാങ്ങുന്നത്. വ്യവസായ ആവശ്യത്തിനുള്ളത് ആറ് മുതല്‍ 10 രൂപക്കു വരെയും. വിവിധ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചാണ് വൈദ്യുതി വാങ്ങിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഓപ്പണ്‍ ടെണ്ടര്‍ വഴിയും വൈദ്യുതി വാങ്ങും. ഓപ്പണ്‍ ടെണ്ടര്‍ വഴി കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിക്കുന്നത് നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞനിരക്കില്‍ നല്കുന്ന വൈദ്യുതി വാങ്ങിക്കാവുന്നതേയുള്ളൂ.
മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ജലസംഭരണികള്‍ വരളും. വൈദ്യുതി ഉല്‍പ്പാദനം ഒരു മാസം കൊണ്ട് നിലക്കും. ഇത് സംസ്ഥാനത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് എത്തിക്കും. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും ലോഡ്ഷെഡിങ് ഉള്‍പ്പെടെയുള്ള കാര്യത്തെക്കുറിച്ചും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. കൂടുതല്‍ വൈദ്യുതി എത്തിക്കാമെന്ന് വിചാരിച്ചാലും സാധിക്കില്ല. 2450 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള സംവിധാനമേ വൈദ്യുതി വകുപ്പിനുള്ളൂ.
ഉത്തരേന്ത്യയില്‍ കടുത്ത തണുപ്പാണ്. വൈദ്യുതിയുടെ ഉപഭോഗം നന്നേ കുറവായതിനാല്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കും. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന നടപടി നിര്‍ത്തി വച്ച ശേഷം കേന്ദ്രം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വൈദ്യുതി വാങ്ങിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കാം. ഇത്തരത്തില്‍ വൈദ്യുതി വാങ്ങിക്കുന്നതിലൂടെ ജല സംഭരണികളിലെ വെള്ളം സംരക്ഷിക്കുകയോ കടുത്ത ചൂടില്‍ കരിഞ്ഞുണങ്ങുന്ന കൃഷിയിടത്തിലേക്ക് നല്‍കുകയോ ചെയ്യാം.
എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന കൊടും ചൂടില്‍ വൈദ്യുതിക്ഷാമം ഉള്‍പ്പെടെയുള്ളവയെക്കുറിച്ചുള്ള ആലോചനായോഗം ചേരാന്‍ പോലും സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: