ആലുവ: കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ മാതാവും സഹോദരനും നോക്കി നില്‍ക്കെ ബസ് കയറി മൂന്നുവയസുകാരന് മരിച്ചു. മൂവാറ്റുപുഴ പേഴക്കാപിള്ളി വെള്ളരിയില്‍ വീട്ടില്‍ മാഹിന്റെ മകന് ഫഹദാണ് മരിച്ചത്.
രാത്രി 7.15 ഓടെയാണ് ദുരന്തം. മാതാവ് നെജുമ, ഏഴ് വയസുകാരനായ സഹോദരന് ഫയാസ് എന്നിവരോടൊപ്പം മൂവാറ്റുപുഴയില്‍ നിന്ന് എത്തിയതായിരുന്നു കുട്ടി. ആലുവ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. ഇതിനിടയില്‍ ബസ് തട്ടി മാതാവിന്റെ പിടിവിട്ട് കുട്ടി വീണു. യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഡ്രൈവര്‍ ബസ് വീണ്ടും മുന്നോട്ടെടുത്തു. കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഉടന്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യു.സി കോളേജിന് സമീപം കടൂപ്പാടത്താണ് നെജുമയുടെ വീട്. അശോകപുരം കൊടിക്കുത്തുമലയില് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത്. അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ബസിന്റെ ചില്ല് തകര്‍ത്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ് കുരുന്നിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: