ശബരിമല: മകരസംക്രമപൂജ കഴിഞ്ഞതോടെ സന്നിധാനം മകരജ്യോതി ദര്‍ശനത്തിനുള്ള കാത്തിരിപ്പിലേക്ക്. രാവിലെ 7.40-നായിരുന്നു സംക്രമപൂജ. സര്‍വ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ഭക്തജന ലക്ഷങ്ങളാണ് സന്നിധാനത്തും സമീപപ്രദേശങ്ങളിലും താവളമടിച്ചിരിക്കുന്നത്. പുഷ്പാലംക്രിതമായ തിരുസന്നിധിയിലേക്ക് അണമുറിയാതെ ഭക്തര്‍ ഒഴുകിയെത്തുകയാണ്. അയ്യന്റെ മൂല സ്ഥാനമായ പന്തളത്തുനിന്നും ഗുരുസ്വാമിമാര്‍ കാല്‍നടയായി എത്തിക്കുന്ന തിരുവാഭരണ പേടകം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6 മണിയോടെ ശബരിമലയില്‍ എത്തിച്ചേരും.
പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിക്കുന്ന പ്രധാനപേടകം തന്ത്രി കണ്ഠര് രാജീവരര് മേല്‍ശാന്തി റ്റി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നടയടച്ച് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തിരുനട തുറക്കുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശ നീലിമയില്‍ മകരനക്ഷത്രവും മിന്നിത്തെളിയും. ദിവസങ്ങളായി ഈ മുഹൂര്‍ത്തത്തെ വരവേല്‍ക്കാനായി ലക്ഷോപലക്ഷം ഭക്തരാണ് പൂങ്കാവനത്തിലെ 18 മലകളിലുമായി പര്‍ണ്ണശാലകള്‍ കെട്ടി കാത്തിരിക്കുന്നത്.
രാവിലെ നടന്ന മകരസംക്രമപൂജ കണ്ടുതൊഴുവാനും അഭൂതപൂര്വ്വാമായ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് പരിഗണിച്ച് ഇത്തവണ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസും കേന്ദ്രസേനയും ദുരന്തനിവാരണസേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. സന്നിധാനം, പമ്പ, നീലിമല, സ്വാമിഅയ്യപ്പന്‍ റോഡ്, നിലക്കല്‍, പുല്‍മേട് എന്നിവിടങ്ങളിലാണ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തുന്നത്. വൈകിട്ട് മകരവിളക്ക് തെളിയുന്നതോടെ പൂങ്കാവനത്തില്‍ തമ്പടിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ പര്ണ്ണശാലകളുപേക്ഷിച്ച് തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുതശേഷം മാത്രമാണ് മടക്കയാത്ര തുടങ്ങുന്നത്.
ഓരോ തീര്‍ത്ഥാടകന്റെയും മനസ്സിനെ ഭക്തിപ്രകര്ഷത്തിലാറാടിക്കുന്ന ശുഭമുഹൂര്‍ത്തത്തിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാങ്കി. പൂങ്കാവനത്തിലെ കാറ്റിനുപോലും ശരണമന്ത്രങ്ങളുടെ മാറ്റൊലി പകര്‍ന്നു നല്‍കികൊണ്ട് തീര്‍ത്ഥാടകര്‍ ഈ ദിവ്യമുഹൂര്‍ത്തത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: