കൊച്ചി: തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത് നല്ല ഉദ്ദേശത്തോടെയാണെന്ന് നടന് ദിലീപ്. തിയറ്റര്‍ അടച്ചിടുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സിനിമയെ സ്നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റര്‍ സമരം നിരാശപ്പെടുത്തി. പുതിയ സംഘടനക്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണയുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
സമരം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് സിനിമ കാഴ്ചക്കാരന്റേതാണെന്നാണ്. എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിന്നതോടെയാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്. പുതിയ സംഘടന സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായിട്ട് മാത്രം കണ്ടാല്‍ മതിയെന്നും ഫെഡറേഷനിലെ ആളുകളെയും പുതിയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷനിലെ അംഗങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തീയറ്റര്‍ അടച്ചിട്ടുള്ള സമരത്തോട് ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല. നമ്മന്‍ സംസാരിക്കുന്നത് ആവശ്യത്തിന് വേണ്ടിയാകണമെന്നും ആര്‍ത്തിക്ക് വേണ്ടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രൂപീകരിക്കുന്ന സംഘടനയ്ക്കാകും സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രാധാന്യം. ആരെയും പൊളിച്ചടുക്കാനല്ല പുതിയ സംഘടന രൂപീകരിച്ചത്. താന്‍ കള്ളപ്പണക്കാരനാണെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: