പത്തനാപുരം: തലവൂര്‍ ത്യക്കൊന്നമര്കോട് ശ്രീ ദുര്‍ഗാദേവീ ക്ഷേത്രത്തിലെ മകരപൊങ്കാല മഹോത്സവം നാളെ നടക്കും. രാവിലെ ഏഴിന് ആര്.ബാലകൃഷ്ണപിള്ള പൊങ്കാലയുടെ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ അഗ്നി തെളിയും. ക്ഷേത്രമൈതാനം, കുന്നിക്കോട് പട്ടാഴി റോഡ് വശം, ദേവിവിലാസം സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പൊങ്കാലയടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പതിനായിരത്തോളം പൊങ്കാല രജിസ്ട്രേഷനുകള്‍ ഇതുവരെ നടന്നതായി തലവൂര്‍ ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. യാത്രാ സൗകര്യത്തിനായി പത്തനാപുരം, കൊട്ടാരക്കര, പുനലൂര്‍ എന്നീ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നായി പ്രത്യേകബസ് സര്‍വീസ് ഉണ്ടാകും. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുളള പോലീസ് സുരക്ഷയൊരുക്കും. വൈദ്യസഹായത്തിനായി മെഡിക്കല്‍സംഘവും ഭക്തജനങ്ങള്‍ക്ക് സഹായത്തിനായി തലവൂര്‍ ദേവീ വിലാസം ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍സിസി, എന്‍എസ്എസ് യൂണിറ്റുകളുടെ സേവനവും ഉണ്ടാകും. പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് തലവൂര്‍ ദേവസ്വം ഒരിക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബി.സന്തോഷ്കുമാര്‍, മാനേജര്‍ ആര്.വേണുഗോപാല്‍, സെക്രട്ടറി സുരേഷ്കുമാര്‍, സി.എസ്.സജികുമാര്‍, ശിവന്‍പിള്ള, സി.രഘുനാഥപിള്ള, എം.ശ്യാംകുമാര്‍, എന്‍.കുട്ടപ്പന്നായര്, സുധാകരന്‍പിള്ള, ഉണ്ണികൃഷ്ണപിള്ള, ദിവാകരന്‍പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: