കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പിഎസ്പി ജില്ലാ ചെയര്മാന് കൊറ്റിയാല്‍ കൃഷ്ണന് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്പ്പറേഷനാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മാലിന്യപ്രശ്നത്തിന് യാതൊരു പരിഹാരവും കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജനസാന്ദ്രതയേറിയ നീരൊഴുക്കുംചാലിലെ മാലിന്യനിക്ഷേപ പ്ലാന്റ് ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുകയാണ്. ഇത് ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. കോര്പ്പറേഷന് പരിധിയിലെ ഓടകളിലൂടെ കക്കൂസ് മാലിന്യവും ഹോസ്പിറ്റല്‍ മാലിന്യവും ഹോട്ടല്‍ മാലിന്യവും ഫില്‍ട്ടര്‍ ചെയ്യാതെ തള്ളുന്നത് ബന്ധപ്പെട്ടവര്‍ തടയണമെന്നും കൊറ്റിയാല്‍ കൃഷ്ണന് ആവശ്യപ്പെട്ടു. കണ്ണൂര്‍ നഗരസഭ കോര്‍പ്പറേഷനാക്കി ഉയര്‍ത്തിയപ്പോള്‍ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, എടക്കാട്, ചേലോറ ഗ്രാമ പഞ്ചായത്തുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഈ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ മീറ്ററില്‍ കാണുന്ന ചാര്‍ജ്ജിന്റെ ഇരട്ടിയാണ് ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്ന യാത്രക്കാരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. കോര്പ്പറേഷന് പരിധിയില്‍ ഏകീകരിച്ച ഓട്ടോ ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 26 മുതല്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: