ഡോര്നേറ്റര്: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢ് കളക്ടര്‍ അലക്സ്പോള്‍ മേനോനെ ഇന്ന് മോചിപ്പിക്കും. തദ്മേതയില് ജനങ്ങള്‍ക്ക് മുന്നിലായിരിക്കും കളക്ടറെ മോചിപ്പിക്കുന്നതെന്നും നക്സല്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിബിസി ലേഖകനോടാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. കളക്ടറെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നക്സലുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്. നക്സലുകളുടെ മധ്യസ്ഥരും സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരും തമ്മില്‍ തിങ്കളാഴ്ച നടത്തിയ നാലാംവട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇത്തരത്തിലൊരു പ്രഖ്യാപനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഇന്നലെ കളക്ടറെ മോചിപ്പിക്കണമെന്നാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. 48 മണിക്കൂറിനുള്ളില്‍ കളക്ടറെ മോചിപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി രമണ്‍സിംഗും പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ.അസ്വാളിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പേജുകളുള്ള ഉടമ്പടി മധ്യസ്ഥരുമായി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ പത്ത് ദിവസമായി സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോന് മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം 21 നാണ് കളക്ടറെ തട്ടിക്കൊണ്ടുപോയത്. 2006 ബാച്ചില്‍പ്പെട്ട അലക്സ്പോള്‍ മേനോനെ റായ്പൂരില്‍നിന്നും 500 കിലോമീറ്റര്‍ അകലെവെച്ചാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഗ്രാമീണരെ നക്സലിസത്തില്‍നിന്ന് അകറ്റാനുള്ള സര്‍ക്കാര്‍ പരിപാടിയായ ഗ്രാമസ്വരാജ് യോഗത്തിനിടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. കളക്ടറുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ മാവോവാദികള്‍ അവിടെവെച്ച് കോന്നിരുന്നു.
കളക്ടറുടെ മോചനത്തിന് ജയിലില്‍ കഴിയുന്ന 17 മാവോയിസ്റ്റുകളെ വിട്ടയക്കണമെന്നായിരുന്നു അവര്‍ മുന്നോട്ടുവച്ച ഉപാധി. എന്നാല്‍ ജയിലില്‍ കഴിയുന്ന നക്സലുകളെ വിട്ടയക്കാതെ തന്നെ, നക്സലുകള്‍ക്കെതിരായ കേസുകള്‍ ഉള്‍പ്പെടെ ജയിലില്‍ കഴിയുന്ന നക്സലുകളുടെ കേസുകള്‍ പുനഃപരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നാണ് ഉടമ്പടിയില്‍ പ്രതിപാദിച്ചിട്ടുള്ള മുഖ്യ വിഷയം. എന്നാല്‍ ഉടമ്പടിയില്‍ പ്രതിപാദിച്ച വിഷയം ക്യാബിനറ്റ് സബ് കമ്മറ്റിയില്‍ എത്രയും പെട്ടെന്ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് മുമ്പ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒഡീഷാ എംഎല്‍എ ജിന ഹികാകയെ കഴിഞ്ഞമാസം 26 ന് വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: