ആലപ്പുഴ: രണ്ടാം കൃഷിയില്‍ മുഞ്ഞബാധയും വരിനെല്ലും മൂലം കൃഷിനശിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച നഷ്ടപരിഹാരം കടലാസിലൊതുങ്ങി. പുഞ്ചക്കൃഷി പകുതിയോടടുക്കുമ്പോഴും കൃഷിനശിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. രണ്ടാം കൃഷി ആരംഭിച്ച് പകുതികാലമെത്തിയപ്പോഴാണ് കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ മുഞ്ഞയുടെയും വരിനെല്ലിന്റെയും ഭീഷണിയുണ്ടായത്.
രണ്ടാംകൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചതെങ്കിലും മുഞ്ഞയും വരിനെല്ലും ബാധിച്ച കര്‍ഷകര്‍ക്കു കനത്ത നഷ്ടമായിരുന്നു. കര്‍ഷകരും കര്‍ഷക സംഘടനകളും നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടനാട് സന്ദര്‍ശിച്ച കൃഷി മന്ത്രി ഹെക്ടറിന് 30,000 രൂപവീതം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാലതാമസമില്ലാതെ തുക കര്‍ഷകരുടെ കൈകളിലെത്തുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. നാശമുണ്ടായ പാടശേഖരങ്ങളില്‍ സര്‍വേ നടത്തി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നഷ്ടപരിഹാരം ഫയലിലുറങ്ങുകയാണ്.
വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും കൃഷിനടത്തിയ കര്‍ഷകര്‍ക്കാണ് വലിയ തിരിച്ചടിയായത്. സാമ്പത്തിക ബാദ്ധ്യതമൂലം പലരും ഇത്തവണത്തെ പുഞ്ചകൃഷിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തരത്തില്‍ കൃഷി നാശമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാന്‍ ഒരു പ്രകൃതിക്ഷോഭ ഫണ്ട് സര്‍ക്കാര്‍ ആരംഭിക്കണമെന്ന് കാര്‍ഷിക മേഖലയില്‍നിന്നു വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: