കാബൂള്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടതിന്റെ ആദ്യ വാര്‍ഷികത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തി. അല്‍ഖ്വയ്ദയുടെ പൂര്‍ണ പരാജയം അടുത്തുവെന്ന് ബര്‍ഗ്രാം എയര്‍ബേസിലെത്തിയ ഒബാമ പറഞ്ഞു.
ഇറാഖില്‍ ഏതാണ്ട് എട്ടുവര്‍ഷമാണ് അമേരിക്ക ഭീകരര്‍ക്കെതിരെ പോരാടിയത്. അതേരീതിയില്‍ അഫ്ഗാനിലും അമേരിക്കന്‍ സേന പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാനിലേയും യുഎസിലേയും സംയുക്ത സൈന്യം അല്‍ഖ്വയ്ദയുടെ ഇരുപതോളം നേതാക്കളെ വകവരുത്തുകയും ചെയ്തു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും പ്രധാനകാര്യമെന്നും ഒബാമ ചൂണ്ടിക്കാട്ടി. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ഒബാമ കൂടിക്കാഴ്ച നടത്തി.
നമ്മുടെ രാഷ്ട്രങ്ങള്ക്കുവേണ്ടിയാണ് അമേരിക്ക യുദ്ധങ്ങള്‍ നടത്തുന്നതെന്നും ഒബാമ കര്‍സായിയോട് പറഞ്ഞു. ഒബാമയുടെ അപ്രഖ്യാപിതസന്ദര്ശനം പല രീതിയിലാണ് അമേരിക്കക്കാര്‍ വ്യാഖ്യാനിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ, അഫ്ഗാനിലെ യുഎസിന്റെ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും 2011 മെയ് 2 ല്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ചതിന്റെ ഓര്‍മപ്പെടുത്തലാണ് ഒബാമയുടെ സന്ദര്‍ശനമെന്നും ചിലര്‍ പറയുന്നുണ്ട്.
കഴിഞ്ഞവര്‍ഷം മെയ് രണ്ടിനാണ് യുഎസ് സൈന്യം അബോട്ടാബാദില്‍ വച്ച് ലാദനെ കൊലപ്പെടുത്തിയത്. 1957 ല്‍ സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബിന്ലാദന് പഠനത്തിനുശേഷമാണ് ഭീകരവാദത്തിലേക്കു കടന്നുവരുന്നത്. എണ്‍പതുകളില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടിയ ലാദന് ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങളാണ് ആയുധവും പണവും നല്കി ലാദന്റെ തീവ്രവാദപ്രവര്‍ത്തനങ്ങളെ വളര്‍ത്തിയത്. എന്നാല്‍ 2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ ലാദന് അമേരിക്കയുടെ മുഖ്യ ശത്രുവായി. നിനച്ചിരിക്കാതെ കഴിഞ്ഞവര്‍ഷം മെയ് രണ്ടിന് ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചു. അബോട്ടാബാദിലെ പാക്സൈനികാസ്ഥാനത്തിന് സമീപമുള്ള വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ലാദന്. ലാദന്റെ ഭാര്യയും മകനുമുള്‍പ്പെടെ നാലുപേര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ ഭീകരവാദി ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിച്ചുവെന്നും ഒബാമ ഭരണകൂടം ലോകത്തെ അറിയിച്ചു. മെയ് രണ്ടിന് ലാദന് യുഗം അവസാനിച്ചുവെങ്കിലും അല്‍ഖ്വയ്ദയുടേയും ലാദന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ വീണ്ടുമൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.
അതിനിടെ ലാദന്റെ മൂന്ന് ഭാര്യമാരേയും മകളേയും പാക്കിസ്ഥാന് സൗദിയിലേക്ക് നാടുകടത്തിയിരുന്നു. പിന്‍ഗാമിയായ അല്‍സവാഹിരിയെ ലാദനെ കൊലപ്പെടുത്തിയതുപോലെ വിധിക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ലാദന് കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം തികയുമ്പോള്‍തന്നെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ മങ്ങലേറ്റിട്ടുണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: