പരിമിത ഓവര്‍ക്രിക്കറ്റിന്റെ അമരത്ത് നിന്ന് മഹേന്ദ്രസിങ് ധോണി പടിയിറങ്ങിയിരിക്കുന്നു. മുമ്പ് എല്ലായ്പോഴും എന്ന പോലെ അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. ഇങ്ങനെയൊന്ന് അങ്ങേയറ്റം കമ്പോളവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്.
ധോണി നായകനായതും വിജയങ്ങള്‍ വെട്ടിപ്പിടിച്ചതുമെല്ലാം പ്രവചനങ്ങളെ കാറ്റില്‍പറത്തിയായിരുന്നു. ഓരോ തീരുമാനങ്ങളും പരമ്പരാഗത ചിട്ടവട്ടങ്ങളെ തകിടം മറിച്ചു. ക്യാപ്ടന്‍സിയുടെ രീതിനീതികള്‍ക്ക് നിരക്കാത്ത വിധത്തില്‍ ധോണി എതിരാളികള്‍ക്ക് എതിരെ വലവിരിച്ചു. പണ്ഡിതന്മാര് മൂക്കത്ത് വിരല്‍വെക്കുന്ന തീരുമാനങ്ങള്‍ കളിക്കളത്തില്‍ ഒന്നിനുപിറകെ ഒന്നായി പിറന്നു. ചക്ക വീഴുമ്പോള്‍ മുയല് ചാവുന്നതുപോലെയാണ് ധോണി നേടിയ വിജയങ്ങള്‍ എന്ന് പലരും പരിഹസിച്ചു. എന്നാല്‍ ഇവിടെ എല്ലായ്പോഴും ചക്ക വീഴുകയും അതിനടിയില്‍പ്പെട്ട് മരണപ്പെടാന്‍ ഏതെങ്കില് മുയല് വിധിക്കപ്പെടുകയും ചെയ്തു.
പരാജയങ്ങളുടെ പാപഭാരം സ്വയം തോളിലേറ്റാന്‍ ധോണി ബാറ്റിങ് ഓര്‍ഡര്‍ അട്ടിമറിച്ചു. എന്നിട്ടും വിജയമായിരുന്നു രാജ്യം കണ്ട ഏറ്റവും കരുത്തനും ശാന്തനുമായ നായകന് കൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിന്റെ തലപ്പൊക്കത്ത് സ്വന്തം ടീമിനെ കുടിയിരുത്തുമ്പോഴും ധോണി എന്ന നായകന് സ്വയം വിലയിരുത്തിയത് ആ കുപ്പായം തനിക്കിണങ്ങില്ല എന്നാണ്. തന്റെ തന്ത്രങ്ങള്‍ക്ക് അഞ്ച് ദിവസം നീളുന്ന മത്സരങ്ങളില്‍ ആയുസ്സുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് ഇഴയാതെ കുതിക്കാന്‍ അദ്ദേഹം കൂട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ധോണിയുടെ ടീമില്‍ ടെസ്റ്റ് സ്പെഷലിസ്റ്റുകള്‍ ഇല്ലാതായി. അവിടെയും വമ്പന്‍ അടികള്‍ കൊണ്ട് സ്റ്റേഡിയങ്ങള്‍ പ്രകമ്പനം കൊണ്ടു. കറങ്ങിത്തിരിയുന്ന പന്തുകള്‍ പിച്ചില്‍ ചുഴലിയായി വീശിയടിച്ചു.
കുട്ടിക്രിക്കറ്റിന്റെ ആവേശം ടെസ്റ്റ് മത്സരങ്ങളിലേക്ക് ആവാഹിക്കപ്പെട്ടു. മത്സരങ്ങള്‍ പലതും മൂന്നാം ദിവസം അവസാനിച്ചു. സമനിലകള്‍ വിരളമാവുകയും ജയം അല്ലെങ്കില്‍ തോല്‍വി എന്നത് സാധാരണമാവുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ മന്ദചലനത്തിനുമീതെ തന്റെ ഹെലികോപ്ടര്‍ ഷോട്ടുകളുടെ കാന്തവലയം തീര്‍ത്താണ് 2008ല്‍ ആരംഭിച്ച ആറുകൊല്ലത്തെ ആ പരീക്ഷണം ധോണി അവസാനിപ്പിച്ചത്. 2014ലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനായി മെല്‍ബണില്‍ ഇറങ്ങുംമുമ്പ് ധോണി അത് പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റും പരാജയപ്പെട്ടുനില്‍ക്കെ ധോണി ഒഴിയാന്‍ സമയമായെന്ന അടക്കം പറച്ചിലുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു.
നായകസ്ഥാനത്തുനിന്ന് മാത്രമല്ല ഇനിയുള്ള ടെസ്റ്റുകളിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നും ധോണി പ്രഖ്യാപിച്ചു. അപ്പോഴും പരിമിത ഓവര്‍ക്രിക്കറ്റില്‍ ധോണി തന്നെയായിരുന്നു നായകന്. കളിക്കളത്തിലും ഐപിഎല്‍ ക്യാപ്ടന്‍സിയിലും ആരെയും വെല്ലുന്ന പ്രതിഭയോടെ വിരാട് കോഹ്ലി നിറഞ്ഞുനില്‍ക്കെയാണ് ധോണി ടെസ്റ്റില്‍ നിന്നും ഇപ്പോള്‍ ഏകദിനക്രിക്കറ്റിന്റെ നായകപദവിയില്‍നിന്നും വിട്ടുമാറുന്നത്. രാജ്യം ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരയ്ക്കായി ഒരുങ്ങുമ്പോഴാണ് ആ പ്രഖ്യാപനം.
ക്രിക്കറ്റിന്റെ കച്ചവടക്കമ്പനിക്കുമേല്‍ സുപ്രീംകോടതി പിടിമുറുക്കിയ കാലം. ക്രിക്കറ്റ് മതമാണെന്ന വായ്ത്താരിക്കുമേല്‍ ഐഎസ്എല്‍ ചിറകുവിരിച്ച കാലം. ക്രിക്കറ്റ് ദൈവങ്ങള്‍ ഫുട്ബോള്‍ ക്ലബുകള്‍ക്ക് പിന്നാലെ പായുന്ന കാലം. സച്ചിനുപിന്നാലെ വിരാടെന്ന പ്രതിഭയുടെ ഉദയം ക്രിക്കറ്റ് ലോകം അനുഭവിക്കുന്ന കാലം…. ഈ കാലത്ത് ധോണിക്ക് എന്താണ് പ്രസക്തി എന്ന് പണ്ഡിതന്മാര് ചമയുന്ന കളിക്കരയിലെ കാണികള്‍ ചോദിച്ചുതുടങ്ങിയിരുന്നു.
വിജയങ്ങള്‍ ധോണിക്ക് ലഹരിയായിരുന്നില്ല. തോല്‍വിയില്‍ ആ മനുഷ്യന് നിരാശനായില്ല. നിര്‍ണായകമായ നിമിഷങ്ങളില്‍ ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് കമന്ററി ബോക്സിലെ കേമന്മാര് മണ്ടന്‍ എന്ന് വിളിച്ച് അവസാനിപ്പിക്കും മുമ്പേ വിജയിച്ചു കയറിയിട്ടും ധോണി അഹങ്കരിച്ചില്ല. കെട്ടിയാടിയ നായകവേഷം അഴിച്ചുവെക്കുമ്പോഴേക്കും ഇന്ത്യ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ലോകരാജാക്കന്മാരെന്ന പട്ടം ചൂടിയിരുന്നു.
കുട്ടിക്രിക്കറ്റിന്റെ നായകനായാണ് നീണ്ട മുടിയിട്ടുലച്ച് ആകാശം മുട്ടേ സിക്സറുകള്‍ പറത്താന്‍ കരുത്തുള്ള റാഞ്ചിക്കാരന് ആദ്യവിജയം നേടിയത്. 2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു അത്. തമ്പുരാക്കന്മാര് മാറിനിന്ന ടീമിനെ നയിച്ചുകൊണ്ടാണ് ധോണി ഇരുപതോവര്‍ക്രിക്കറ്റിന്റെ ആദ്യലോകക്കപ്പ് സ്വന്തമാക്കുന്നത്. പാക്കിസ്ഥാനെതിരായ കലാശപ്പോരിന്റെ ക്ലൈമാക്സ് ഓവറില്‍ ജോഗീന്ദര്‍ശര്‍മ്മയെ പന്തേല്പിച്ച ക്യാപ്ടന്റെ തീരുമാനത്തെ പക്വതയില്ലായ്മ എന്നാണ് കമന്റടി വീരന്മാര് വിശേഷിപ്പിച്ചത്. ഓവറിന്റെ മൂന്നാം പന്തില്‍ കളി മാറി. പാക്കിസ്ഥാനെ വിജയിപ്പിക്കാനുള്ള ആവേശത്തില്‍ ക്യാപ്ടന് മിസ്ബാ അടിച്ചു തെറിപ്പിച്ച പന്ത് വാരകള്‍ക്ക് പിറകില്‍ ശ്രീശാന്തിന്റെ കൈയിലൊതുങ്ങുമ്പോള്‍ കണ്ടത് പിന്നാലെ വരാനിരിക്കുന്ന അത്തരം തീരുമാനങ്ങളുടെ തേരോട്ടത്തിന്റെ തുടക്കമായിരുന്നു.
വാംഖഡെ സ്റ്റേഡിയത്തില്‍ ഏകദിന ലോകക്കപ്പിന്റെ ഫൈനലില്‍ ആകാശം ചുംബിച്ച് ഗാലറിയിലേക്ക് പറന്ന അവസാന സിക്സറുകള്‍ മറക്കാനാവുന്നത് ആര്‍ക്കാണ്. അതുവരെയുള്ള മത്സരങ്ങളിലെ മോശം പ്രകടനംകൊണ്ട് തുഴച്ചില്കാരന് എന്ന് പേരുവീണ അതേ ധോണി ഫൈനലില്‍ യുവരാജിനെ മറികടന്ന് മൂന്നാമനായി ക്രീസിലെത്തി നേടിയത് 1983ന് ശേഷം രാജ്യം കാത്തിരുന്ന ലോക കീരീടമായിരുന്നു. എതിരാളികളായ ശ്രീലങ്കയുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ തീക്കാറ്റായി ഇന്ത്യന്‍ നായകന് മാറി.
ധോണിക്ക് അറിയാമായിരുന്നു തോല്‍വി മരണമാണെന്ന്. തോറ്റാല്‍ അതിന്റെ ഉത്തരവാദി താനായിരിക്കുമെന്നും അതിന് തന്റെ കൂട്ടുകാരെ വിട്ടുകൊടുക്കില്ലെന്നുമുള്ള ദൃഢനിശ്ചയമായിരുന്നു അത്. സച്ചിനുവേണ്ടി ഈ ലോകകപ്പെന്ന് പ്രഖ്യാപിച്ച് പവലിയനിലേക്കും അവിടെ നിന്ന് വിശ്രമമുറിയിലേക്കും പോയ ധോണി മൈതാനത്തെ ആരവങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഏകാന്തതയിലിരുന്നു. അല്പം മുമ്പ് കടന്നുപോയ നിമിഷങ്ങളെ ടെലിവിഷന്‍ സ്ക്രീനില്‍ നോക്കി ഇമചിമ്മാതെ ഇരുന്നു. അപ്പോഴും വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിനെ തോളിലേറ്റി താരങ്ങള്‍ ആഘോഷനൃത്തം ചവിട്ടുകയായിരുന്നു.
ഒന്നും തന്റെ നേട്ടമെന്ന് ആഘോഷിക്കാന്‍ കാത്തുനില്‍ക്കാതെ തന്നിലേക്ക് ഒതുങ്ങുന്നതായിരുന്നു ധോണിയുടെ ശീലം. കളത്തിലും പുറത്തും വമ്പന്‍ റിക്കോര്‍ഡുകള്‍ കൂട്ടിനുള്ള താരങ്ങള്‍ പലരും ഒഴിയാന്‍ മടിച്ച പദവികള്‍ ധോണി സ്വയം ഒഴിയുകയാണ്. സെലക്ഷന് കമ്മറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദിന്റെ ആവശ്യപ്രകാരമാണ് ധോണിയുടെ രാജിയെന്ന് ചില മാധ്യമപാപ്പരാസികള്‍ കഥ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പാന്‍സിങിന്റെയും ദേവകീദേവിയുടെയും മകന്റെ പ്രകൃതം അത്തരം കാത്തുനില്‍പിന്റേതായിരുന്നില്ല.
83ല്‍ ചെകുത്താന് കൂട്ടത്തെയും നയിച്ച് ലോകക്രിക്കറ്റിന്റെ നിറുകയില്‍ കയറിയ കപില്‍ദേവ് നിഖഞ്ജും വിജയിയായ നായകന് എന്ന് വിളിപ്പേര് വീണ മുഹമ്മദ് അസറുദ്ദീനും പടിയിറങ്ങിയത് പഴി ഏറെ കേട്ടിട്ടാണ്. ഒരു വലിയ പരാജയത്തിന്റെ നെടുവീര്‍പ്പിലാണ് രാഹുല്‍ ദ്രാവിഡ് നായകന്റെ കുപ്പായം അഴിച്ചത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കും ശീതസമരങ്ങളിലേക്കും വഴിമാറിയതായിരുന്നു ഗാംഗുലിയുടെ കപ്പിത്താന് സ്ഥാനവും. ധോണിക്ക് മുമ്പ് സ്വയം മതിയാക്കിയത് സച്ചിന് ടെണ്ടുല്‍ക്കര്‍ മാത്രമാകും. പക്ഷേ അത് പ്രതിച്ഛായാ നഷ്ടം ഭയന്ന ഒരു താരരാജാവിന്റെ പടിയിറക്കമായിരുന്നു. തോല്‍ക്കുന്ന ക്യാപ്ടന് എന്നതായിരുന്നു സച്ചിന്റെ വിശേഷണം.
അതൊക്കെക്കൊണ്ടാണ് ധോണിയുടെ തീരുമാനം ധീരവും വ്യത്യസ്തവും അപൂര്‍വവുമാകുന്നത്. റിക്കി പോണ്ടിങിനും അലന് ബോര്‍ഡര്‍ക്കും ശേഷം ഏറ്റവും കൂടുതല്‍ ഏകദിനവിജയങ്ങള്‍ കൊയ്താണ് ക്യാപ്ടന് കൂളിന്റെ പടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: