കോട്ടയം: എംജി യൂണിവേഴ്സിറ്റിയില്‍ ദളിത് അദ്ധ്യാപികയ്ക്കും ജാതി പറഞ്ഞുള്ള ക്രൂരമായ പീഡനം. ഗാന്ധിയന്‍ തോട്ട്സ് ആന്‍ഡ് ഡവലപ്പ്മെന്റ് സ്റ്റഡീസിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട അദ്ധ്യാപികയെയാണ് സഹഅദ്ധ്യാപകന്‍ ജാതിപ്പേര് വിളിച്ച് മാനസികമായി പീഡിപ്പിച്ചത്.
അദ്ധ്യാപിക വൈസ് ചാന്‍സലര്‍ക്ക് പരാതി നല്കി. പരാതിലഭിച്ച വിസി, വിഷയം സിന്‍ഡിക്കേറ്റില്‍ എത്തിക്കുകയും സിന്‍ഡിക്കേറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മറ്റൊരു അദ്ധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണം നടത്തിയ അദ്ധ്യാപിക ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ആളായിരുന്നു. ഇവരുടെ അന്വേഷണത്തില്‍ ഇതേസംഘടനയില്‍പ്പെട്ട അദ്ധ്യാപകനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സിന്‍ഡിക്കേറ്റില്‍ സമര്‍പ്പിച്ചത്.
താന്‍ നല്കിയ പരാതിയില്‍ വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്നും പക്ഷപാതത്തോടുകൂടിയ അന്വേഷണമാണ് നടന്നതെന്നും കാണിച്ച് പരാതിക്കാരി വീണ്ടും വിസിക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിസി പരാതി പോലീസിന് കൈമാറി. പരാതി ലഭിച്ച ഗാന്ധിനഗര്‍ പോലീസ് നാളിതുവരെ യാതൊരു അന്വേഷണങ്ങള്‍ക്കും മുതിര്‍ന്നിട്ടില്ലെന്നും അറിയുന്നു.
ഇതിലൂടെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പോലീസ് മാറിയിരിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. നാട്ടകം പോളിടെക്നിക്ക് റാഗിങ്, യൂണിവേഴ്സിറ്റിയിലെ വിവേക് കുമാരന് സംഭവം, മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റലിലെ അക്രമം ഇവയിലെല്ലാം നടപടിയെടുക്കാന്‍ മടിക്കുന്ന പോലീസ് ഭരണകക്ഷിയുടെ ചട്ടുകമായി മാറിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നാട്ടകം ഗവ.കോളേജില്‍നിന്നു പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയ ദളിത് വിദ്യാര്‍ത്ഥികളെക്കുറിച്ചും ഇതിനിടയാക്കിയ സംഭത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: