മണ്ണഞ്ചേരി: കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരകം പൊളിക്കാന്‍ സിപിഎം നേതാവ് കൂട്ടുനിന്നതായി ഡിവൈഎഫ്ഐ ക്കാരുടെ പരാതി.
ദേശീയപാതയില്‍ പാതിരപ്പള്ളി ബസ്സ് സ്റ്റോപ്പില്‍ പത്തുവര്‍ഷം മുന്‍പ് ഡിവൈഎഫ്ഐ മേഖലാകമ്മറ്റി നിര്‍മ്മിച്ച വെയ്റ്റിങ്ഷെഡാണ് കഴിഞ്ഞദിവസം പൊളിച്ചത്. പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടിയാണ് സ്മാരകം പൊളിക്കാനായി ജനപ്രതിനിധിയായ സിപിഎം നേതാവ് അനുവാദം നല്‍കിയത്.
ഒപ്പംതന്നെ ഇവിടെ ഈ സ്ഥാപനത്തിന്റെപേരില്‍ ബസ്സ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാന്‍ പാര്‍ട്ടി അംഗമായ ഒരാള്‍ക്ക് ഈ ഏരിയാകമ്മറ്റി അംഗംതന്നെ നിര്‍ദേശവും നല്കി. നിലവിലുള്ള സ്മാരകത്തിന്റെ ഷീറ്റും ഇരുമ്പുപൈപ്പുകളും പാതിരപ്പള്ളിയിലെ ലോക്കല്‍ കമ്മറ്റി ഓഫീസ് വളപ്പില്‍ നിക്ഷേപിക്കാനും ധാരണയായിരുന്നു.
ഇതനുസരിച്ച് കാത്തിരിപ്പുകേന്ദ്രം പൊളിക്കാന്‍ എത്തിയതറിഞ്ഞ് ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ എത്തിയാണ് പൊളിക്കല്‍ തടഞ്ഞത്. തുടര്‍ന്ന് സ്വകാര്യ സ്ഥാപനം നിര്‍മ്മാണം ഏല്പ്പിച്ചയാളെക്കൊണ്ടുതന്നെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷി സ്മാരകം പുതുക്കിപ്പണിയിപ്പിച്ചു. വിവരങ്ങള്‍ കാട്ടി ജില്ലാ, ഏരിയാ കമ്മറ്റികള്‍ക്ക് സിപിഎം നേതാവിനെതിരെ പരാതിയും നല്കി.
ഇന്ന് നടക്കുന്ന ഡിവൈഎഫ്ഐ പാതിരപ്പള്ളി മേഖലാ സമ്മേളനത്തില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: