തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണത്തെ എതിര്‍ക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് തോന്നുന്ന ആശങ്കകള്‍ പലതും വസ്തുതകള്‍ മനസ്സിലാക്കാത്തതുകൊണ്ടുള്ളതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആരെതിര്‍ത്താലും കെഎഎസ് യാഥാര്‍ത്ഥ്യമാക്കുമെന്നു വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണ നിര്‍വ്വഹണത്തിന് അനുസൃതമായ പുതിയ തലമുറയെ സര്‍ക്കാരിന്റെ സേവനത്തിന് ലഭ്യമാക്കാനാണ് സര്‍വ്വീസ് രൂപീകരിക്കുന്നത് എന്നു പറഞ്ഞ പിണറായി, ഇപ്പോഴുള്ള ജീവനക്കാര്‍ മികവുള്ളവരല്ലെന്ന സൂചനയും നല്കി. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പ് വരുത്തുന്ന സംവിധാനമായി ഭരണയന്ത്രത്തെ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും നടത്തും. ജനങ്ങളാണ് യജമാനന്മാര് എന്ന ധാരണയോടെ സിവില്‍ സര്‍വ്വീസിനെ കാണുന്ന സര്‍ക്കാര്‍ നയത്തോട് സഹകരിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
നിലവില്‍ രണ്ടാംനിരയായി പ്രവര്‍ത്തിക്കുന്നതിന് പ്രൊഫഷണലുകളുടെ അഭാവവും പ്രവൃത്തിമേഖലയിലെ പരിചയക്കുറവും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസന വകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും വരുന്ന പോരായ്മകള്‍ പരിഹരിക്കുവാന്‍ ഈ പുതിയ തലമുറയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഉതകുംവിധം ഈ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും പ്രായോഗിക പരിജ്ഞാനവും ലഭ്യമാക്കും. അത്തരം നിയമന രീതിയാണ് പ്രധാനമായും ആവിഷ്കരിക്കുക. പിണറായി പത്രക്കുറിപ്പില്‍ പറഞ്ഞു.
ഈ സര്‍വ്വീസിലെ ആകെ എണ്ണം നിശ്ചയിക്കുക ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിലെ 10 ശതമാനം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. സെക്രട്ടേറിയറ്റിലെ രണ്ടാം ഗസറ്റഡ് പോസ്റ്റായ അണ്ടര്‍ സെക്രട്ടറി പോസ്റ്റിന്റെ 10 ശതമാനമാണ് കെഎഎസ്ലേക്ക് മാറ്റിവയ്ക്കുക.
സെക്രട്ടേറിയറ്റ് ഇതര സര്‍വ്വീസുകളില്‍ നിന്നുള്ള തസ്തികകളും കേരളസിവില്‍ സര്‍വ്വീസില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയിലേക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ കടന്ന് വരാനുള്ള അവസരമൊരുങ്ങും.
ഐഎഎസ് തസ്തികകളിലേക്ക് പ്രൊമോഷന് വഴി നികത്തപ്പെടാവുന്ന ഒഴിവുകളില്‍ ഇപ്പോള്‍ കേരള സിവില്‍ സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നിലവില്‍ വരുന്നതോടെ ഐഎഎസിലേക്കുള്ള മൂന്നില്‍ രണ്ട് ഭാഗം പ്രമോഷന് വഴി നികത്താവുന്ന ഒഴിവുകള്‍ കെഎഎസില്‍ നിന്നാകുന്നതോടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന കെഎഎസിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മൂന്നില്‍ ഒരു ഭാഗം ഒഴിവുകളില്‍ മാത്രമാണ് ഐഎഎസിലേക്ക് പരിഗണിക്കപ്പെടുന്നത്. കെഎഎസ് വരുന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഐഎഎസിലേക്ക് കൂടുതല്‍ പ്രമോഷന് സാധ്യതകള്‍ ഇതുവഴി തുറന്ന് കിട്ടും. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: