എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും അന്യായമായി കൈവശം വച്ചിരിക്കുന്ന എരുമേലി ദേവസ്വം വക സ്ഥലം വിട്ടുനല്‍കണമെന്ന് തിരുവിതാംകൂര്‍ എംപ്ലോയീസ് സംഘ് സംസ്ഥാന യോഗം ആവശ്യപ്പെട്ടു.
ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപം 300 ഏക്കര്‍ പ്ലാങ്കൂട്ടം എന്നറിയപ്പെട്ടിരുന്ന ബല്‍റ്റ് കാട് 99 വര്‍ഷത്തോളം ദേവസ്വമാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനിക്ക് പാട്ടത്തിന് നല്‍കിയതെന്നും സംസ്ഥാന പ്രസിഡന്റ് എന്‍. പി. കൃഷ്ണകുമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭൂമി തിരിച്ചുനല്‍കാതെ വ്യാജരേഖകളുണ്ടാക്കി കെ. പി. യോഹന്നാന് കൈമാറ്റം ചെയ്യുകയായിരുന്നു. ഇത് വിവാദമായതോടെ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറ്റ നടപടികളെല്ലാം റദ്ദാക്കി പാട്ടഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ഉത്തരവായിരുന്നു.
1947 ന് ശേഷം വിദേശ കമ്പനികള്‍ക്ക് ഭൂമി വാങ്ങാനോ വില്‍ക്കാനോ കഴിയില്ലെന്നും ഇത്തരത്തില്‍ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയായും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 1969ല്‍ ലാന്‍ഡ് കണ്‍സര്‍വന്‍സി (ഭൂസംരക്ഷണ നിയമം)യും, കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നടത്തിയ ഭേദഗതിയനുസരിച്ച് ഒരാള്‍ അഞ്ച് സെന്റ് ഭൂമിയില്‍ കൂടുതല്‍ കൈവശം വക്കുകയോ, കയ്യേറുകയോ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം കഠിനതടവും പറഞ്ഞിരുന്നു. എന്നാല്‍ ചെറുവള്ളി തോട്ടത്തില്‍ ദേവസ്വം വക ഭൂമിയും, വനഭൂമിയും, ജന്മിമാരുടെ പാട്ടഭൂമികളടക്കം ആയിരക്കണക്കിനു ഭൂമിയാണ് കെ.പി യോഹന്നാന് ഇപ്പോള്‍ കയ്യടക്കി വച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി എരുമേലിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ആവശ്യമുള്ളതിനാല്‍ ചെറുവള്ളി തോട്ടത്തിലെ ദേവസ്വം വക ഭൂമി വിട്ടുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയ്യാറാകേണ്ടിവരുമെന്നും പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി പി.എന്‍ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് മുണ്ടക്കയം മേഖലാ പ്രസിഡന്റ് കെ. ആര്. രതീഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: