തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചേരിപ്പോര് പുതിയ തലത്തിലെത്തി. നാടകീയ രംഗങ്ങള്‍ അരങ്ങേറിയ പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹിഷ്ക്കരിച്ചു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം തൃണവല്‍ഗണിച്ചാണ് യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത്.
ആദ്യമായാണ് ഉമ്മന്‍ചാണ്ടിയില്ലാതെ കെപിസിസി സമിതി യോഗം ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന എ ഗ്രൂപ്പിന്റെ ശക്തമായ ആവശ്യത്തിനു മുന്നില്‍ പ്രതിരോധത്തിലായ വി.എം. സുധീരന് സംസ്ഥാന കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ എത്രനാള്‍ കയ്യില്‍ വയ്ക്കാമെന്ന സൂചന ആദ്യ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ നിന്ന് വ്യക്തമാണ്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയാകട്ടെ വെറും കാഴ്ചക്കാരനായിരുന്നു.
ഉമ്മന്‍ചാണ്ടിക്കു വേണ്ടി അരയുംതലയും മുറുക്കി വി.എം. സുധീരനെതിരെ രൂക്ഷപ്രതികരണവുമായി പോരിനിറങ്ങിയത് പഴയ ശത്രു കെ. മുരളീധരനായിരുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാമെന്ന് ആരും കരുതേണ്ട. രാജ്മോഹന്‍ ഉണ്ണിത്താനെ മറയാക്കി സുധീരന് നടത്തിയ കരുനീക്കത്തെയും പരിഹസിച്ചു. ഉണ്ണിത്താന് പ്രകോപനമുണ്ടാക്കിയിട്ടും സുധീരന് ഒരക്ഷരം മിണ്ടിയില്ല. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടനയെന്ന തുറപ്പുചീട്ട് ഉയര്‍ത്തി സുധീരനെ വെല്ലുവിളിക്കാനും മുരളി മടിച്ചില്ല.
കൂടിക്കാഴ്ചയ്ക്കായി ദല്‍ഹിയിലെത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തള്ളിയത് സമിതിയില്‍ ചര്‍ച്ചയായി. ഒഴിവാക്കാനാകാത്ത വിവാഹച്ചടങ്ങില്‍ പങ്കെടുക്കണമെന്ന ന്യായമാണ് ആവശ്യം നിരാകരിക്കാന്‍ പ്രയോഗിച്ചത്. രമേശ് ചെന്നിത്തല മധ്യസ്ഥത്തിന് ശ്രമിച്ചിട്ടും വഴങ്ങിയില്ല. രാഷ്ട്രീയകാര്യസമിതി ബഹിഷ്കരിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിക്കെതിരെ പി.സി. ചാക്കോയും കെ.സി. വേണുഗോപാല്‍ എംപിയും രംഗത്തെത്തി. ഒരാള്‍ക്കുവേണ്ടി മാത്രം രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കാനാകില്ലെന്ന് ചാക്കോ പറഞ്ഞു. എന്നാല്‍ വലിയ ചലനമുണ്ടാക്കാന്‍ ഇരുവര്‍ക്കുമായില്ല. മുരളിക്ക് പിന്തുണയുമായി ബെന്നി ബെഹന്നാന് രംഗത്തെത്തി ഇരുവരുടെയും വായടപ്പിച്ചു.
ഉമ്മന്‍ചാണ്ടി യോഗത്തിനെത്താത്തത് ശരിയായില്ലെന്നായിരുന്നു പി.ജെ. കുര്യന്റെ പ്രതികരണം. ചില അസൗകര്യങ്ങള്‍ മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കാനായില്ലെന്ന ന്യായീകരണമാണ് സുധീരന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാ രണ്ടാംശനിയാഴ്ചയും രാഷ്ട്രീയകാര്യസമിതി സമ്മേളിക്കും. അതിലെല്ലാം ഉമ്മന്‍ചാണ്ടി തീര്‍ച്ചയായും പങ്കെടുക്കും. പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നുമാണ് സുധീരന് പറഞ്ഞത്.
തുറുപ്പുചീട്ടുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഹൈക്കമാന്‍ഡിനെ മെരുക്കി കെപിസിസി പിടിക്കാന്‍ സംഘടനാതെരഞ്ഞെടുപ്പെന്ന തുറുപ്പുചീട്ടുമായി ഉമ്മന്‍ചാണ്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സംഘടനാതെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം ആവര്‍ത്തിച്ചിരിക്കുന്നത്.
അണികളില്‍ ഭൂരിപക്ഷവും തനിക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉമ്മന്‍ചാണ്ടി മേല്‍ക്കൈ നേടുമെന്ന് സുധീരനും ചെന്നിത്തലയ്ക്കും ബോധ്യമുണ്ട്. ഹൈക്കമാന്‍ഡിനു മുന്നില്‍ പ്രധാന ഡിസിസി നേതാക്കളെ അണിനിരത്തി ഉമ്മന്‍ചാണ്ടി നടത്തിയ നീക്കം സുധീരനെ പ്രതിരോധത്തിലാക്കിയിരുന്നു.
എംഎല്‍എമാരായ കെ. മുരളീധരന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ തുടങ്ങി ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെ ഒപ്പം കൂട്ടാനായതിനാല് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ജില്ലകള്‍ പിടിക്കാനാകുമെന്ന ഉറച്ചവിശ്വാസവും ഉമ്മന്‍ചാണ്ടിക്കുണ്ട്. ഐ ഗ്രൂപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ചെന്നിത്തലയും അണികളില്ലാ നേതാവായ സുധീരനും കേരളത്തിലെ കോണ്‍ഗ്രസിന് ബാധ്യതയാണെന്ന് ഹൈക്കമാന്‍ഡിനു മുന്നില്‍ തെളിയിക്കാനാണ് ചാണ്ടിയുടെ ശ്രമം.
സുധീരനെതിരെ പട ഒരുക്കുമ്പോഴും താന്‍ ഹൈക്കമാന്‍ഡിന് വിധേയനാണെന്ന് തെളിയിക്കാനും ചാണ്ടി മറന്നില്ല. തിങ്കളാഴ്ച ദല്‍ഹിക്കു പോയി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ നേരിട്ടുകാണുമെന്ന ഫെയ്സ് ബുക്ക് പോസ്റ്റിലെ വിശദീകരണം അത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: