പാലക്കാട്: സംസ്ഥാനം കടുത്ത ജലക്ഷാമം നേരിടുന്ന സമയത്ത് മദ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ വക കുടിവെള്ളം. കേരളത്തിലെ രണ്ടാമത്തെ വ്യവസായ കേന്ദ്രമായ കഞ്ചിക്കോട്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജലഅതോറിറ്റി മദ്യക്കമ്പികള്ക്ക് വന്‍തോതില്‍ വെള്ളം നല്‍കുന്നത്.
നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട്ട് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍വെള്ളമാണ് പുതുശ്ശേരിയിലെ യുണൈറ്റഡ് ബ്രൂവറീസിനും എംപി ഡിസ്റ്റിലറിക്കും നല്‍കുന്നത്. സര്‍ക്കാര്‍ അറിഞ്ഞുള്ള പകല്‍ക്കൊള്ള. രണ്ടുമാസം മുമ്പാണ് കേരളം വരള്ച്ചാബാധിതപ്രദേശമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്.
ജലസേചനവകുപ്പ് മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളം പുതുശ്ശേരിയിലെ ജലസംഭരണയില്‍ ശേഖരിച്ചാണ് ശുദ്ധീകരിച്ച പുതുശ്ശേരി, മരുതറോഡ് പഞ്ചായത്തുകളിലേക്കും വ്യവസായ മേഖലയിലെ വിവിധ ഭാഗങ്ങളിലേക്കും വിതരണം ചെയ്യുന്നത്. വാളയാറിലെ ആവശ്യങ്ങള്‍ക്കും ഇവിടെ നിന്നാണ് നല്‍കുന്നത്. ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് നാട്ടുകാര്‍ക്ക് വെള്ളം ലഭിക്കുന്നത്.
അതേസമയം മദ്യകമ്പനികള്‍ക്ക് 24 മണിക്കൂറും യഥേഷ്ടം വെള്ളം നല്‍കുന്നുണ്ടെന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാകുന്നത്. ദിവസം അഞ്ച് ലക്ഷം ലിറ്റര്‍ യുണൈറ്റഡ് ബ്രൂവറീസിനും എംപി ഡിസ്റ്റിലറിക്ക് 33000 ലിറ്റര്‍ വെള്ളവുമാണ് നല്‍കുന്നത്. ഇത് ഔദ്യോഗിക കണക്കാണെങ്കിലും ഇതിന്റെ മൂന്നിരട്ടയിലധികം വരും വെള്ളത്തിന്റെ ഉപയോഗം. ഇരു കമ്പനികളും ജലസേചന വകുപ്പുമായി പ്രത്യേക കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും രേഖകള്‍ പറയുന്നു.
കുടിവെള്ളത്തിനായി നിര്‍മ്മിച്ച പൈപ്പ് ലൈന്വഴിയാണ് കമ്പനികള്‍ക്കും വെള്ളം അനധികൃതമായി നല്‍കുന്നത്. യുണൈറ്റഡ് ബ്രൂവറീസില്‍ 12 ലക്ഷം ലിറ്റര്‍ ടാങ്കാണുള്ളത്. മലമ്പുഴ അണക്കെട്ടില്‍ വെള്ളമില്ലാത്തതാണ് കുടിവെള്ളവിതരണത്തെ ബാധിക്കുന്നതെന്ന ജലഅതോറിറ്റിയുടെ വിശദീകരണം വിശ്വസിച്ചിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: