തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഇന്റര്‍ കോളേജ് അമ്പെയ്ത്ത് മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാഖി കെട്ടിയതിന്റെ പേരില്‍ എസ്എഫ്ഐയുടെ ക്രൂരമര്‍ദ്ദനം. പെണ്‍കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്മെന്റെ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥി ദിലീപ് സുന്ദര്‍ (21), അനീഷ് (21), കിരണ്‍ ഗോപി (20), അഭിജിത്ത് എന്നിവരാണ് ചികിത്സ തേടിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പാളയം സര്‍വകലാശാലയ്ക്കുള്ളില്‍ വച്ച് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. അമ്പെയ്ത്ത് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ഇരുപതോളം പേരടങ്ങുന്ന എസ്എഫ്ഐക്കാര്‍ മാരകായുധങ്ങളുമായി ഇവരെ വളഞ്ഞത്. തുടര്‍ന്ന് കോളേജ് ക്യാമ്പസിനുള്ളില്‍ നിന്ന് പുറത്തേക്ക് ഓടി ഓട്ടോറിക്ഷയില്‍ കയറിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ സംഘം വാഹനം തടഞ്ഞുനിര്‍ത്തി ട്രോഫി പിടിച്ചുവാങ്ങിയശേഷം വലിച്ചിറക്കി റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ട്രോഫികൊണ്ടുള്ള അടിയില്‍ ദിലീപിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ട്രോഫി പൂര്‍ണമായും എസ്എഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെയും എസ്എഫ്ഐക്കാര്‍ സംഘം ചേര്‍ന്നെത്തി. പോലീസ് വന്നതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു. പാറശാല സ്വദേശിയായ എസ്എഫ്ഐ ജില്ലാ നേതാവിന്റെ അറിവോടെയാണ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. കോളേജ് കാമ്പസുകളെ കലാപകേന്ദ്രങ്ങളാക്കാനാണ് സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും ശ്രമമെന്ന് എബിവിപി സംസ്ഥാന സമിതിയംഗം അഖില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ധ്വംസിക്കുന്നവിധത്തില് മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പാര്‍ട്ടിയുടെ കരുതികൂട്ടിയുള്ള അജണ്ടയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: