തിരുവനന്തപുരം : സംസ്ഥാനത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വഴി ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് . ഇതിനായി എല്ലാ ജില്ലകളിലും പട്ടയ മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കളക്ട്രേറ്റുകളില്‍ ലഭ്യമായ ഭൂരഹിതരുടെ അപേക്ഷകളില്‍ അടിയന്തിര നടപടി സ്വീകരിച്ച് വിതരണം ചെയ്യാനുള്ള ഭൂമിയുടെ അളവും ഗുണഭോക്തൃപട്ടികയും ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
ഭൂമി സംബന്ധിച്ച് ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്പിക്കും. ഇതിനായി സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. വനാവകാശനിയമപ്രകാരം ഭൂമി ലഭ്യമാക്കാന്‍ അര്‍ഹരായ ആദിവാസികളുടെ 45000 അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണയിലാണ്. ഇവര്‍ക്ക് പട്ടയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
പടിയൂര്‍, ആര്യന്‍കോട്, അഞ്ചരക്കണ്ടി, ആറളം, പയ്യന്നൂര്‍ ആലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലായി ആയിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത്രി അറിയിച്ചു. സര്‍വേ പ്രകാരമുള്ള ഡാറ്റാ ആധാരമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍ 24 ന് ചേര്‍ന്ന യോഗത്തിലെ തുടര്‍ നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. റവന്യൂ സെക്രട്ടറി,ലാന്റ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ പട്ടയവിതരണം കുറ്റമറ്റതാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: