പാറ്റ്ന: ബിഹാറില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപകടത്തില്‍ 21 പേര് മരിച്ചുവെന്നാണ് വിവരം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.
ഗംഗാ നദിയുടെ തീരപ്രദേശത്ത് നടന്ന പട്ടം ഉത്സവം കാണാന്‍ പോയവര്‍ മടങ്ങിയ ബോട്ടാണ് മറിഞ്ഞത്. രാവിലെ ഇവിടേക്ക് അധികൃതര്‍ സൗജന്യ ബോട്ട് യാത്ര ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വൈകിട്ട് ബോട്ടുകളുടെ എണ്ണം കുറവായിരുന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. തിരികെ വീടുകളിലേക്ക് പോകാന്‍ കിട്ടിയ ബോട്ടുകളില്‍ ആളുകള്‍ കയറിക്കൂടുകയായിരുന്നു. അനുവദനീയമായ പരിധിയിലും കൂടുതല്‍ ആളുകളുമായിട്ടാണ് മിക്ക ബോട്ടുകളും മടങ്ങിയത്. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം.
അപകടത്തില്‍പെട്ട ബോട്ടില്‍ നാല്പതിലധികം പേരുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഇരുട്ട് പടര്‍ന്നതിനാല്‍ തെരച്ചിലിനും ബുദ്ധിമുട്ട് ഉണ്ടാക്കി. രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെയ്ക്കേണ്ടി വന്ന തെരച്ചില്‍ രാവിലെ പുനരാരംഭിക്കുമെന്ന് പറ്റ്ന ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.
പൊലീസിനെക്കൂടാതെ ദുരന്ത നിവാരണ സേനയിലെ മുങ്ങല്‍ വിദഗ്ധരും തെരച്ചിലില്‍ പങ്കെടുത്തു. സംഭവത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: