ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പംക്തി വീണ്ടും പ്രത്യക്ഷപ്പെടുന്നത്. പംക്തിയുടെ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ തികച്ചും വ്യക്തിപരമായവയാണ് ഇക്കുറി ഇവിടെ കുറിക്കുന്നത്. ഇതിനുമുമ്പ് തന്നെ ഈ പംക്തി വളരെ വ്യക്തിപരമായിപ്പോവുന്നു എന്ന് ചിലര്‍ക്ക് പരാതിയുണ്ട്. സ്വാഭാവികമാണ് ആ പരാതി. പംക്തികാരന്മാര്‍ പൊതുവെ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും നിരീക്ഷണവും നിഗമനവുമൊക്കെയാണ് അവതരിപ്പിക്കുക. അവ വായനാക്ഷമമാവണമെന്ന് മാത്രം. ഒപ്പം അവയ്ക്ക് സാമൂഹ്യ, സമകാലിക പ്രസക്തിയും വേണം. ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ പംക്തികാരന്മാര്‍ മിക്കവരും ‘ഫസ്റ്റ്പേഴ്സണ്‍ സിംഗുലറി’ല്‍ മിക്കപ്പോഴും എഴുതുന്നത് അതുകൊണ്ടാണ്. എന്റെ പംക്തിയുടെ വായനാക്ഷമതയും അതിലെ പരാമര്‍ശങ്ങളുടെ സമകാലികവും സാമൂഹികവുമായ പ്രസക്തിയും തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ വായനക്കാര്‍ തന്നെ. അഭിനന്ദനത്തെക്കാള്‍ എനിക്ക് എക്കാലവും പ്രോത്സാഹനമായിട്ടുള്ളത് വിമര്‍ശനമാണ്. പ്രോത്സാഹനത്തെക്കാള്‍ പ്രകോപനം പലപ്പോഴും പ്രചോദനമായും ഭവിക്കുന്നു. ആറാഴ്ചയിലേറെയായി അച്ചടിച്ച് കാണാത്തതിനെക്കുറിച്ചുള്ള വായനക്കാരുടെ അന്വേഷണമാണ് ഇന്നിപ്പോള്‍ എനിക്ക് പ്രചോദനം. അതുകൊണ്ടുതന്നെ അനിവാര്യമായിത്തീര്‍ന്ന ആ ഇടവേളയെപ്പറ്റിയാണ് ഇവിടെ കോറിയിടുന്നത്. അതെ, തികച്ചും വ്യക്തിപരം.
ആശുപത്രി, കോടതി, പോലീസ് സ്റ്റേഷന് എന്നിവയുമായുള്ള സംസര്‍ഗവും സമ്പര്‍ക്കവും വ്യക്തിജീവിതത്തില്‍ കഴിവതും ഒഴിവാക്കിത്തരണേ എന്നുള്ളതാണ് എന്റെ പ്രാര്‍ത്ഥനയെന്ന് ഇതിന് മുമ്പ് ഒരവസരത്തില്‍ ഈ പംക്തിയില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥി ജീവിതകാലത്ത് സമരങ്ങളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നതിനാല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇടയ്ക്കിടെ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്താവട്ടെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നിട്ടുകൂടി പോലീസ് സ്റ്റേഷനില്‍ കയറിയാലുണ്ടാകാമായിരുന്ന ഭീകരാനുഭവങ്ങള്‍ എങ്ങനെയോ ഒഴിവായി. അതുകഴിഞ്ഞ് പത്രപ്രവര്‍ത്തന ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ വല്ലപ്പോഴുമെങ്കിലും കോടതി കയറുന്നത് ഒഴിവാക്കാനാവാതെയായി. വിവരസാങ്കേതിക രംഗത്തെ വീരപുരുഷനായിരുന്ന കെ.പി.പി.നമ്പ്യാര്‍ മുതല്‍ വിവാദനായകന്‍ അബ്ദുള്‍ നാസര്‍ മദനി വരെയുള്ളവര്‍ എന്നെ കോടതിക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരവസരത്തില്‍ ഒരുകോടി രൂപവരെ നഷ്ടപരിഹാരം എന്നില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാളിതുവരെ ഒരു കോടതിയും ഒരു കേസിലും എന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് വേറെ കാര്യം.
എന്നാല്‍ ആശുപത്രി വാസം എനിക്ക് തീര്‍ത്തും അന്യമായിരുന്നു. എന്നുമാത്രമല്ല, ഒരു ‘ഓപ്പറേഷനോ’ ഒരു ‘ഡ്രിപ്പോ’, ഒരു ‘ഇഞ്ചക്ഷനോ’ പോലും എനിക്ക് വേണ്ടിവന്നിട്ടില്ലെന്നതില് അടുത്തകാലംവരെ ഞാന്‍ അല്‍പ്പം അഹങ്കരിച്ചിരുന്നു. അമ്മ എന്നെ പ്രസവിച്ചതുപോലും ആശുപത്രി കിടക്കയിലല്ല എന്നതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. ഒടുവില്‍, കഴിഞ്ഞ മാസം ആശുപത്രിയെ അഭയം പ്രാപിക്കാനും രണ്ടാഴ്ചയോളം അവിടത്തെ അന്തേവാസിയാവാനും ഞാന്‍ നിര്‍ബന്ധിതനായത് ഒരു വാഹനാപകടത്തില്‍ എന്റെ കാല്മുട്ടുകളിലൊന്ന് തകര്‍ന്നതും തുടര്‍ന്ന് അനിവാര്യമായിത്തീര്‍ന്ന അടിയന്തരശസ്ത്രക്രിയയും കാരണമാണ്.
ഒരു ജന്മത്തില് ഓരോ വ്യക്തിക്കും വിധിക്കപ്പെട്ടിരിക്കുന്ന ശാരീരികവേദനയ്ക്ക് ഒരു ‘ക്വോട്ട’ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, എന്റെ ജീവിതത്തിലെ വേദനയുടെ ‘ക്വോട്ട’ അപകടത്തെത്തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ചുകഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. അത്രയേറെ കടുത്ത വേദന തിന്ന ദിനരാത്രങ്ങളില്‍ എനിക്ക് ആത്മബലം നല്‍കിയത് പതിറ്റാണ്ടുകളുടെ നൈരന്തര്യമുള്ള എന്റെ ആദ്ധ്യാത്മിക സാധനയാണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. പ്രതിസന്ധികള്‍ ഒഴിവാക്കാനല്ല മറിച്ച് പ്രതിസന്ധികളില്‍ തളരാതെ അവയെ തരണം ചെയ്യാനുള്ള കരുത്താണ് പ്രാര്‍ത്ഥനയും ഉപാസനയും പകര്‍ന്ന് തരുന്നതെന്ന് ഞാന്‍ കരുതുന്നു.
അപകടത്തെ തുടര്‍ന്നുളള നാളുകളിലെ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എന്നെ ഇന്നും ഏറ്റവും ഭയപ്പെടുത്തുന്നത് വാഹനത്തില്‍നിന്ന് തെറിച്ചുവീണ ഞാന്‍ എഴുന്നേല്ക്കാന് ശ്രമിക്കവേ തുടരെത്തുടരെ കാല്‍കുഴഞ്ഞ് വീണതാണ്. എന്നെ ആകെ തളര്‍ത്തിയ ആ അനുഭവം പതിഞ്ഞുകിടക്കുന്നതിനാലാവാം, ഇന്നും എഴുന്നേല്ക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ എന്റെ കാല് കുഴഞ്ഞുപോകുമോ എന്ന ഭീതി ഇടയ്ക്കിടെ വേട്ടയാടുന്നു. അവശതയുടെ നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കേറ്റവും ആശ്വാസവും അതിലേറെ ആവേശവും പകര്‍ന്നത് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്റെ വിദ്യാര്‍ത്ഥികളും നല്കിയ സ്നേഹവും സഹാനുഭൂതിയുമാണ്. എനിക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവര്‍ക്ക് വേണ്ടി യാതൊന്നും, വ്യക്തിപരമായോ, ഔദ്യോഗികമായോ ഒരു സഹായമോ സേവനമോ ഞാനിതുവരെ ചെയ്തിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. മനുഷ്യബന്ധത്തെക്കുറിച്ചും മാനുഷികമൂല്യങ്ങളെക്കുറിച്ചും സര്‍വോപരി ജീവിതത്തെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാട് ആ അനുപമമായ അനുഭവം എന്നിലുളവാക്കി; പുതിയ പ്രത്യാശ ഉയര്‍ത്തി. ഒപ്പം സഫലമീ ജീവിതമെന്ന കൃതാര്‍ത്ഥതയും.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: